ന്യൂഡൽഹി ഏപ്രിൽ 1: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി. അതിനിടെ രോഗം സ്ഥിരീകരിച്ചവര്‍ 1500 കടന്നു. മഹാരാഷ്ട്രയിൽ മാത്രം 302 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
ഇന്നലെ മാത്രം രാജ്യത്ത് 146 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. ആഡ്രാ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറായി. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 120 ആയി. ഹിമാചൽ പ്രദേശിൽ കർഫ്യു ഏപ്രിൽ 14 വരെ നീട്ടി. രാജ്യത്ത് ആകെ 21,000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറര ലക്ഷത്തിലധികം പേർക്ക് ഇവിടങ്ങളിൽ അഭയം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്
ആകെ 42,788 പേർക്ക് കോവിഡ് പരിശോധന നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. മഹാരാഷ്ട്രയിൽ 13 ലാബുകൾക്ക് കൂടി കോവിഡ് പരിശോധനയ്ക്ക് ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു.

