റോം മാർച്ച് 30: കൊറോണ മരണങ്ങൾ ഞായറാഴ്ച ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് സ്പെയിനിൽ. 838 പേർ 24 മണിക്കൂറിനിടെ ഇവിടെ മരിച്ചു. ഇറ്റലിയിൽ 756 പേരാണ് മരിച്ചത്.
സ്പെയിനിലും ഇറ്റലിയിലുമായി ആകെ മരണം 17000 കടന്നു. ചൈനയിൽ റിപ്പോർട്ട് ചെയ്തതിന്റെ അഞ്ചിരട്ടിവരുമിത്. ഇറ്റലിയിൽ ആകെ മരണം 10,779 ഉം സ്പെയിനിൽ 6528 മാണ്. അതേ സമയം സ്പെയിനിൽ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്.
അമേരിക്കയിൽ മരണം 2400 കടന്നു. ന്യൂയോർക്കിൽ മാത്രം 1000 പേർ മരിച്ചിട്ടുണ്ട്. അമേരിക്കയിൽ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്. രോഗം വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയിൽ മരണ നിരക്ക് കൂടുമെന്നും ജൂൺ ഒന്നോടെ നിയന്ത്രിക്കാനാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. 264 പേരാണ് യുഎസിൽ ഞായറാഴ്ച മരിച്ചത്.
ഇതിനിടെ കൊറോണമഹാമാരിയെ തുടർന്ന് അമേരിക്കയിൽ രണ്ടുലക്ഷം പേർ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ദശലക്ഷണകക്കിന് പേർ രോഗബാധിതരാകുമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷൻ ഡിസീസ് ഡയറക്ടർ അന്തോണി ഫൗസി സി.എൻ.എൻ.ചാനലിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു. ട്രംപിന്റെ കൊറോണവൈറസ് ടാസ്ക് ഫോഴ്സിലെ പ്രമുഖ അംഗം കൂടിയാണ് അന്തോണി ഫൗസി.
ലോകത്താകമാനം കൊറോണബാധിതരുടെ എണ്ണം ഇതിനിടെ ഏഴ് ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7,21,562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,965 പേർ മരിക്കുകയും ചെയ്തു. ഒന്നരലക്ഷത്തോളം പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഫ്രാൻസിൽ 292 ഉം യുകെയിൽ 209 ഉം മരണങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ 123 മരണവും റിപ്പോർട്ട് ചെയ്തു. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ക്വാറന്റൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയിൽ 1534 പേരാണ് രോഗബാധിതരായിട്ടുള്ളത്. എട്ട് പേർ മരിക്കകയും ചെയ്തു. ഇതിൽ നാല് പേർ 24 മണിക്കൂറിനിടെയാണ് മരിച്ചത്.

