കോഴിക്കോട്: കുടിക്കാന്‍ വെള്ളം നൽകാൻ വൈകിയതിന് വീട്ടുജോലിക്കാരിയെ ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ട ഗൃഹനാഥനെതിരെ കേസ്. പയമ്പ്ര സ്വദേശി സുധീഷിനെതിരെയാണ് നടക്കാവ് പൊലീസ് 11/03/21 വ്യാഴാഴ്ച കേസെടുത്തത്.
കോഴിക്കോട് കാരപ്പറമ്പിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണ് സുധീഷ്. ഇവിടെ ജോലിക്ക് വരുന്ന സ്ത്രീയോട് സുധീഷ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും വെള്ളം നല്‍കാന്‍ വൈകിയതിന് ഇവരെ അടിച്ച് പരിക്കേല്‍പിക്കുകയുമായിരുന്നു. തുടര്‍ന്ന് ജോലിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് സുധീഷ് പുറത്ത് പോയി.
സ്ത്രീ ഫ്ളാറ്റിന്റെ ബാല്‍കണയില്‍ എത്തി ബഹളം വെച്ചത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ നടക്കാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഫ്ളാറ്റിലെത്തി. പൊലീസ് സുധീഷിന്റെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ വാതില്‍ പൊളിച്ചാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.
സുധീഷിനെതിരെ ജോലിക്കാരിയെ മര്‍ദിച്ചതിനും മുറിയില്‍ പൂട്ടിയിട്ടതിനും കേസെടുത്തു. സംഭവ ശേഷം കാണാതായ സുധീഷിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും നടക്കാവ് പൊലീസ് അറിയിച്ചു.
ജോലിക്കാരിയെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആലപ്പുഴ സ്വദേശിയായ ഇവരെ ജോലിക്കായി കൊണ്ടുവന്നയാളുടെ സംരക്ഷണയില്‍ വിട്ടയച്ചു.

