കൊച്ചി: പുനർനിർമിച്ച പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് 07/03/21 ഞായറാഴ്ച വൈകിട്ട് പാലം തുറന്ന് നൽകിയത്. പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പാലം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നൽകിയത്.
തുറന്നു നൽകിയ ഉടൻ ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന മന്ത്രി ജി സുധാകരൻ ആദ്യയാത്രക്കാരനായി പാലത്തിലൂടെ കടന്നു പോയി. സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സുധാകരനും സംഘവും പാലം കടന്നു പോയതിനു പിന്നാലെ സി പി എം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു.
‘പാലാരിവട്ടം പാലത്തിലുണ്ടായ അഴിമതി ഇനി കേരളത്തിലുണ്ടാകരുത്. അഴിമതി പുറത്ത് വന്നതിന് പിന്നാലെ മൂന്ന് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ആദ്യത്തേത് പാലം അടയ്ക്കാനായിരുന്നു. രണ്ടാമത്തേത് മദ്രാസ് ഐഐടിയിലെ വിദഗ്ധ സംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കുകയായിരുന്നു. മൂന്നാമത്തേത് വിജിലൻസ് അന്വേഷണത്തിലുള്ള ഉത്തരവായിരുന്നു. മൂന്നും നടന്നു. പിന്നീട് പാലം പൊളിച്ച് പണിയാൻ വിദഗ്‌ധോപദേശം ലഭിച്ചതോടെ ഇ. ശ്രീധരന് ചുമതല നൽകുകയും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകുകയും ചെയ്തു’- മന്ത്രി പറഞ്ഞു.

