നദികളുടെ പുനരുജ്ജീവനം: ഡിപിആർ സമർപ്പിച്ചു

തിരുവനന്തപുരം: കരമന, പമ്പ, കേചേരി, മണിമല ആറുകളെ മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) സർക്കാരിന് സമർപ്പിച്ചു. സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് കോളജുകളുടെ സഹകരണത്തോടെയാണ് വിശദ പദ്ധതി രേഖ തയാറാക്കിയത്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മന്ത്രി വിശദ പദ്ധതി രേഖ ഏറ്റുവാങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് സന്നിഹിതനായിരുന്നു. ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ്, ടികെ.എം. എൻജിനിയറിങ് കോളജ്, പ്രോവിഡൻസ് കോളജ് ഓഫ് എൻജിനിയറിങ്, മാർബസേലിയോസ് കോളജ് ഓഫ് എൻജിനിയറിങ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

കേരളത്തിലെ 21 നദികളിൽ മലിനീകരണം നിയന്ത്രിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 40 ഓളം എൻജിനിയറിങ് കോളജുകളുമായി സഹകരിച്ച് നദികളുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതി തയാറാക്കുകയാണ് ജലവിഭവ വകുപ്പ്. മലിനീകരണ തോത് കുറയ്ക്കാനും കുളിക്കാൻ യോഗ്യമായ നിലയിൽ ജലാശയത്തെ മാറ്റിയെടുക്കാനുമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 14 ആഴ്ചകൊണ്ടാണ് നാല് നദികളുടെ പുനരുജ്ജീവനത്തിനായുള്ള വിശദ പദ്ധതി രേഖ തയാറായത്. സ്ഥലം സന്ദർശിച്ച് സാമ്പിളുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുക, അതിന്റെ അടിസ്ഥാനത്തിൽ പ്രാഥമികവും ദ്വിതീയവുമായ വിവരശേഖരണവും സംയോജനവും നടത്തിയാണ് വിശദ പദ്ധതി രേഖ തയാറാക്കിയിട്ടുള്ളത്. ജലസേചന വകുപ്പിലെ എക്സിക്യുട്ടീവ് എൻജിനിയർമാരായിരുന്നു നോഡൽ ഓഫീസർമാർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →