ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ

തൃശൂർ: ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ നിന്ന് ശോഭ സുരേന്ദ്രൻ വിട്ടു നിൽക്കുന്നു. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ. പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുന്നെന്നാണ് പരാതി. അതേസമയം ശോഭയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ പുരോഗമിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ശോഭ സുരേന്ദ്രൻ എന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് സീറ്റ് കൂടി നിഷേധിക്കുകയാണെങ്കില്‍ ബി.ജെ.പിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാവുമെന്നാണ് വിലയിരുത്തലുകള്‍.

പാര്‍ട്ടി തന്നെ തഴഞ്ഞുവെന്ന പരാതി ശോഭ തുടരെയായി ഉയര്‍ത്തിയിരുന്നു. ഒരു വര്‍ഷത്തോളമായി ശോഭ പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പാര്‍ട്ടി പദവി നല്‍കിയില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയ ശോഭയും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു.

തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കോന്നി മണ്ഡലങ്ങളാണ് ശോഭ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴക്കൂട്ടത്ത് വി.മുരളീധരനും കോന്നിയില്‍ കെ.സുരേന്ദ്രനും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കെ.സുരേന്ദ്രന്‍ അവിടത്തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാതെ മാറി നിന്ന ശോഭ മത്സരിച്ചാല്‍ വോട്ട് കുറയുമെന്നാണ് മുരളീധരന്റെ പക്ഷം പറയുന്നത്.

ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും പങ്കെടുക്കാത്തതിന് കാരണമില്ലെന്നും നേരത്തേ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

50 ശതമാനം സ്ത്രീകള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ശോഭാ സുരേന്ദ്രനെ മാറ്റിനിര്‍ത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആര്‍.എസ്.എസും ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →