തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് നിയമോപദേശം. സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമ തടസമില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറൽ നിയമോപദേശം നല്‍കിയത്. നിയമസഭാ വേളയില്‍ സ്പീക്കറെ ചോദ്യം ചെയ്യില്ല. സഭയോടുള്ള ബഹുമാന സൂചകമായാണ് തീരുമാനം.
കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് 09/01/21 ശനിയാഴ്ച രാത്രിയോടെയാണ് നിയമോപദേശം ലഭിച്ചത്. വിവിധ സുപ്രിം കോടതി, ഹൈക്കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. ഏതെങ്കിലും തരത്തില്‍ അറസ്റ്റ് നടന്നാലേ സഭയെ അറിയിക്കേണ്ടതുള്ളു. കസ്റ്റംസ് ആക്ട് പ്രകാരം സ്പീക്കറെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും നിയമോപദേശത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. നാലാം തവണ കസ്റ്റംസ് നോട്ടിസ് നല്‍കിയ ശേഷമാണ് അയ്യപ്പന്‍ ഹാജരായത്. സ്പീക്കര്‍ കസ്റ്റംസിന് നിയമലംഘനം ചൂണ്ടിക്കാട്ടി കത്തയച്ചത് വിവാദമായിരുന്നു.

