കൊറോണയിലും ഏറ്റവും ഒടുവിൽ അതിന്റെ ജനിതക മാറ്റം വന്ന പുതിയ പതിപ്പിലും വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തോട് പുതിയൊരു മഹാമാരിയെ കുറിച്ച് പറയുകയാണ് ലോകാരോഗ്യ സംഘടന. ഇത്തരമൊരു രോഗം വന്നേക്കാം എന്ന സങ്കൽപമല്ല വന്നു കഴിഞ്ഞു എന്ന യാഥാർത്ഥ്യമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രോഗത്തിൻ്റെ പേര് ‘ഡിസീസ് എക്സ്’.
ആഫ്രിക്കയിലെ കോംഗോ റിപ്പബ്ലിക്കിലെ ഇൻഗെൻഡെയിലെ ഒരു ഗ്രാമത്തിലാണ് ഡിസീസ് എക്സ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. കടുത്ത പനിയും രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ ആൾക്ക് ശാസ്ത്രലോകത്തിന് ഇതുവരെ പരിചയമില്ലാത്ത പുതിയൊരു വൈറസ് ബാധയാണെന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം സ്ഥിരീകരിക്കുകയായിരുന്നു.
‘ഡിസീസ് എക്സ്’ അതി വിനാശകാരിയാകാമെന്ന് പറഞ്ഞിരിക്കുന്നത് നിസ്സാരക്കാർ ആരുമല്ല , അതിലൊരാൾ പ്രൊഫസർ ജീൻ ജാക്വസ് മുയംബെ തംഫ് ആണ്, ആരാണദ്ദേഹം എന്നല്ലേ , ഇദ്ദേഹമാണ് 1976 ൽ ആദ്യമായി എബോള വൈറസ് ബാധ കണ്ടെത്തിയത്.
നിപ്പയും സാർസും എബോളയും പോലെ വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്കെത്തുന്നതാണ് ‘ഡിസീസ് എക്സും. ഉഷ്ണമേഖലാ മഴക്കാടുകളിൽ മഹാമാരികളുടെ വിത്തുകൾ ഇനിയുമെത്രയോ ഉറങ്ങിക്കിടക്കുന്നുണ്ട് എന്നാണ് ഇതിന്റെയെല്ലാം അർത്ഥം.
ഇത്രയും കേട്ട് കാടുകൾ രോഗകാരികളാണ് എന്ന് മനസ്സിലാക്കുന്നവർക്ക് തെറ്റി. യഥാർത്ഥത്തിൽ കുറ്റം കാടിൻെറയല്ലെന്നാണ് ഗവേഷകർ പറയുന്നത്. ശുഷ്കമാകുന്ന ആവാസവ്യവസ്ഥകളാണത്രേ പുത്തൻ രോഗങ്ങളുടെ വിള നിലങ്ങൾ. ഒന്നും ഒന്നിനും തികയാതെ ജീവിക്കേണ്ടി വരുന്ന വന്യജീവികൾ പെട്ടന്ന് രോഗികളാവുകയും ആ രോഗം മനുഷ്യരിലേക്കെത്തുകയുമാണ് ചെയ്യുന്നത്.
എന്തായാലും കൊറോണ കഴിഞ്ഞയുടൻ മാസ്കഴിച്ചു വച്ച് എല്ലാം മറന്ന് അത്യാർഭാടങ്ങളിൽ ആറാടിയേക്കാം എന്നു കരുതുന്നവർ ജാഗ്രതൈ. എന്നേക്കാൾ വലിയവൻ പിന്നാലെ വരുന്നുണ്ട്.

