കോട്ടയം: ലക്ഷദ്വീപിലേക്ക് കടല്‍വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബര്‍ പദ്ധതി ബിഎസ് എന്‍എല്‍ നടപ്പിലാക്കും. ലക്ഷദ്വീപിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തിക്കുന്നതിനുളള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അഗീകാരം നല്‍കിയിരുന്നു. ആന്‍ഡമാന്‍ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് കടല്‍വഴി കേബിള്‍ എത്തിച്ചത് ബിഎസ് എന്‍എല്‍ ആണ്.
കൊച്ചിയില്‍ നിന്ന് ഏറ്റവും അടുത്തുളള അഗത്തിയിലേക്കായിരിക്കും കടലിനടിയിലൂടെ കേബിള്‍ എത്തിക്കുക. 450 കിലോമീറ്ററാണ് അഗത്തിയിലേക്കുളള ദൂരം. ഇവിടെ നിന്ന മറ്റ് 10 ദ്വീപുകളിലേക്ക് കണക്ഷന്‍ നല്‍കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് കടലിനടിയിലൂടെ കേബിള്‍ സ്ഥാപിക്കുന്നതില്‍ കേരള സര്‍ക്കിളിലെ ജീവനക്കാരുടെ സേവനവും പ്രയോജനപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ജോലി ചെയ്തവരേയും ലക്ഷദ്വീപ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തും. ആഗോള ടെന്റര്‍ വിളിക്കുകയാണ് അടുത്ത നടപടി. ഹിറ്റാച്ചിയുടെ സഹകരണത്തോടെയാണ് ആന്‍ഡമാന്‍ കേബിള്‍ പദ്ധതി നടപ്പാക്കിയത്. ചെന്നൈയില്‍ നിന്ന് 2,250 കിലോമീറ്റര്‍ ഓഎഫ്‌സിയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് ആകെ വലിച്ചത്.

