തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാൽ പ്രമുഖ നടിയുടെ സാക്ഷി വിസ്താരം മുടങ്ങി. നടി കാവ്യ മാധവനാണ് ഇന്ന് സാക്ഷി വിസ്താരത്തിനായി എത്തേണ്ടിയിരുന്നത്. എന്നാല്‍ പ്രോസിക്യൂട്ടര്‍ ഇല്ലാത്തതിനാല്‍ സാക്ഷി വിസ്താരം നടത്താന്‍ സാധിക്കില്ല.കേസിൽ പകുതിയോളം പേരുടെ സാക്ഷി വിസ്താരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്.
വിചാരണ കോടതിയ്ക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ കോടതിയില്‍ വിചാരണ നടന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം.
വിചാരണ കോടതി പക്ഷപാതപരമായി പെറുമാറുകയാണെന്നും, മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കഴിഞ്ഞാഴ്ച കോടതിയില്‍ പരാതി നൽകിയത്. കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇക്കാലയളവിൽ വിചാരണ പൂർത്തിയാകില്ലെന്ന് വിചാരണ കോടതി സുപ്രീം കോടതിയെ അറിയിച്ചതിനാൽ സമയം നീട്ടി നൽകിയിരുന്നു.

