പാലക്കാട് ജൈവകൃഷി വളര്‍ച്ചയ്ക്ക് വഴിയൊരുക്കി സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാല

പാലക്കാട് : ജൈവകൃഷി വളര്‍ച്ചയും സുരക്ഷിത ഭക്ഷണവും ലക്ഷ്യമിട്ട് കൃഷിവകുപ്പിന് കീഴില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാല പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.  സുരക്ഷിത ഭക്ഷണമെന്ന ലക്ഷ്യത്തിന് ജൈവവള ഗുണ നിയന്ത്രണശാല   മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൈവവളം എന്ന പേരില്‍ വിപണിയില്‍ വില്‍ക്കപ്പെടുന്നവ ജൈവവളമാണോയെന്ന്  ജൈവവള ഗുണ നിയന്ത്രണശാലയില്‍ പരിശോധിക്കാം.

കേന്ദ്ര നയങ്ങളുടെയും കമ്പോള താല്‍പര്യങ്ങളുടെയും ഫലമായി നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന കര്‍ഷകര്‍ക്ക് ഈ ലാബ് പ്രയോജനകരമാകും . ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ആരോഗ്യകരമായതും വിഷരഹിതവുമായ ഭക്ഷണം കഴിക്കാന്‍ പൊതുജനങ്ങളില്‍ താല്പര്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വീടുകളില്‍ ചെറിയ തോതിലെങ്കിലും പച്ചക്കറി ഉത്പാദനം നടക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 619 ജൈവ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കൃഷി നടത്തി വരുന്നുണ്ട്. ജൈവകൃഷിയില്‍ ഉള്‍പ്പെട്ട ജൈവവളം, ജീവാണുവളം ജൈവ കീടനാശിനികള്‍ എന്നിവയുടെ വലിയൊരു വിപണി സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. കച്ചവട സാധ്യത മനസ്സിലാക്കി ഈ മേഖലയില്‍ വ്യാജ ഉത്പ്പന്നങ്ങളും കടന്നുവരുന്നുണ്ട്. സിറ്റി കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, ഓര്‍ഗാനിക് കമ്പോസ്റ്റ് എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് സാമ്പിളുകള്‍ ബാംഗ്ലൂരിലും ഔറംഗാബാദിലുമുള്ള ലാബുകളിലേക്ക് അയക്കുക. ഇതിനുള്ള ചെലവ്, കാലതാമസം എന്നിവ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. അതിനാലാണ് സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശോധന സംവിധാനം ആരംഭിക്കുന്നത്. ഒരുകോടി 44 ലക്ഷം രൂപ ചെലവിലാണ് ലാബ് നിര്‍മ്മിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് നേരിട്ടും അതത് കൃഷിഭവന്‍ മുഖേനയും സാമ്പിളുകള്‍ എത്തിച്ചു പരിശോധിക്കാനും മൂന്നാഴ്ചയ്ക്കകം ഫലം അറിയാനും സാധിക്കും. കാര്‍ഷികമേഖലയ്ക്ക് കരുത്തുപകരുന്ന നടപടികളാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. ശാസ്ത്രീയ സമീപനങ്ങളിലൂടെ കേരളത്തിന്റെ കാര്‍ഷിക മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും ഇതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു .  

മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. അദ്ധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. കെ. ശാന്തകുമാരി ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടാമ്പി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍, കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ഇഷിതറോയി, കൃഷി ഡയറക്ടര്‍ ഡോ.കെ.വാസുകി, ഡോ.കാര്‍ത്തികേയന്‍, ഡോ.സുമയ്യ,ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8435/Agricultural-department.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →