മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ ഇന്ത്യാക്കാരനെതിരെ നടപടി

ദുബൈ: മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങി പിടിക്കപ്പെട്ടപ്പോള്‍ പോലീസിന് കൈക്കൂലി നല്‍കിയ ഇന്ത്യാകാരനെതിരെ ദുബൈ കോടതി നടപടി തുടങ്ങി. 2020 ഏപ്രില്‍ മാസത്തില്‍ യുഎഇ ല്‍ ദേശീയ അണുനശീകരണ കാമ്പയിന്‍ നടന്നുവരുന്ന സമയത്തായിരുന്നു സംഭവം. സന്ദര്‍ശക വിസയിലെത്തിയ 24 കാരനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയുമാണ് പുറത്തിറങ്ങിയതിന് പോലീസിന്‍റെ പിടിയിലായത്.

ജബല്‍ അലിയിലെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ചാണ് ഇരുവരും പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടത്. മാസ്‌ക്ക് ധരിക്കാതിരുന്നതിനാല്‍ പോലീസ് ഇവരെ തടയുകയും ഈ സമയത്ത് പുറത്തിറങ്ങുന്നതിന് പ്രത്യേക പെര്‍മിറ്റ് ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ നടക്കാനിറങ്ങിയതാണെന്നായിരുന്നു യുവാവിന്‍റെ മറുപടി. ഹോട്ടലില്‍ വെച്ച മസാജ് ചെയ്യുന്നതിനായി 200 ദിര്‍ഹം നല്‍കിയ യുവതിയെ വിളിച്ചുവരുത്തിയതാണെന്നും ടാക്‌സി പണം നല്‍കാനായി പുറത്തിറങ്ങിയതാണെന്നും പിന്നീട് ഇയാള്‍ പോലീസിനോട് പറഞ്ഞു.

നിയമ നടപടി ഒഴിവാക്കുന്നതിന് 2000 ദിര്‍ഹം അപ്പോള്‍തന്നെ പണമായി നല്‍കാമെന്നും താമസ സ്ഥലത്ത് വെച്ച് ബാക്കി 1000 ദിര്‍ഹം കൂടി നല്‍കാമെന്നും ഇയാള്‍ പറഞ്ഞു. പോലീസ് സംഘം ഇയാളെ ജബല്‍ അലി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവിടെവെച്ച് 2000 ദിര്‍ഹം ഉദ്യോഗസ്ഥന് കൈമാറി. ഈ വിവരം പോലീസുകാരന്‍ സ്‌റ്റേഷന്‍ ഡയറക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കുറ്റത്തിന് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. കേസില്‍ ഒക്ടോബര്‍ 19 ന് വിചാരണ തുടങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →