തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ . സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകാതെ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗ വ്യാപനത്തെ തടയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച (29/09/2020) സര്‍വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.
വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും മാത്രമെ പാടുള്ളുവെന്ന നിര്‍ദ്ദേശം ശക്തമായി നടപ്പിലാക്കും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ കൂട്ടും. കടകളില്‍ അകലം ഉറപ്പാക്കിയിട്ടില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടി കൈകൊള്ളും തുടങ്ങിയ നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് സര്‍വ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയാണ് യോഗം നടക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 678 പേരാണ് മരിച്ചത്. ഇനിയും രോഗ വ്യാപനം ശക്തമായി തുടരുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. 45,000 ത്തോളം രോഗികളാണ് ഒരാഴ്ചകൊണ്ട് സംസ്ഥാനത്തുണ്ടായത്.
പരിശോധന നടത്തുന്നവരില്‍ രോഗികളാക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടാകുകയാണ്. 11.9 ശതമാനമാണ് കേരളത്തിലെ പോസിറ്റിവിറ്റി റേറ്റ്. ദേശീയ ശരശാരി എട്ട് ശതമാനമായിരിക്കുമ്ബോഴാണ് ഇത്.

