രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെ വീട്ടില്‍ കഴിയാന്‍ അനുവദിക്കും

കോട്ടയം: രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ്‌ രോഗികളെ ഇനിമുതല്‍ വീട്ടില്‍ കഴിയാന്‍ അനുമതി നല്‌കുമെന്ന്‌ ജില്ലാ ദുരന്തനിവാരണ അതോരിറ്റി അറിയിച്ചു. ആരോഗ്യ വകുപ്പ്‌ നിഷ്‌ക്കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഉളളവര്‍ക്കാണ്‌ ഹോം ഐസൊലേഷന്‍ അനുവദിക്കുന്നത്‌.

നേരത്തെ നൂറോളം രോഗികളെ വീടുകളില്‍ കഴിയാന്‍ അനുമതി നല്‍കിയിരുന്നത്‌ വിജയമായതിനെ തുടര്‍ന്നാണ്‌ സൗകര്യം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്‌. രോഗിക്കും വീട്ടിലെ മറ്റംഗങ്ങള്‍ക്കും മറ്റുഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും താമസിക്കുന്ന മുറിയോട്‌ ചേര്‍ന്ന്‌ ടോയിലറ്റ്‌ സൗകര്യം ഉണ്ടെന്നും ഉരപ്പുവരുത്തിയ ശേഷമായിരിക്കും ഹോം ഐസലേഷന്‍ അനുവദിക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ്‌ പരിശോധനയുടെ ചുമതല.

വീടുകളില്‍ കഴിയുന്നവരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി ആംബുലന്‍സ്‌ എത്തുന്നതിനുളള റോഡ്‌ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ ഹോം ഐസൊലേഷന്‍ അനുവദിക്കില്ല. പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ്‌ രോഗങ്ങളുളളവര്‍ എന്നിവരേയും അനുവദിക്കില്ല. വീടുകളില്‍ കഴിയുന്നവരെ നിത്യവും ഫോണില്‍ ബന്ധപ്പെട്ട്‌ ആരോഗ്യ സ്ഥിതി വിലയിരുത്തും.

പനി, ശ്വാസ തടസം, തൊണ്ടവേദന ഇവയുണ്ടെങ്കില്‍ ആശുപത്രിയിലാക്കും. പത്താംദിവസം സ്രവപരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ഐസൊലേഷന്‍ ഒഴിവാക്കും. ഏഴുദിവസം കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാന്‍ അനുവദിക്കും. രോഗ വിവരം സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പ്‌ അറിയിക്കുന്ന സന്ദര്‍ഭത്തില്‍ ഹോം ഐസൊലേഷന്‍ ആഗ്രഹിക്കുന്ന പക്ഷം അത്‌ പറഞ്ഞാല്‍ അതിനുളള ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ്‌ ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →