ന്യൂഡൽഹി / 2026 / ജൂലൈ 30
പത്താമത് ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പ്രമേയം കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. ‘അതിരുകളില്ലാത്ത വളർച്ച’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സാങ്കേതികവിദ്യാ സമ്മേളനം ഒക്ടോബർ ഏഴുമുതൽ പത്തുവരെ ന്യൂഡൽഹിയിലെ യശോഭൂമി അന്താരാഷ്ട്ര കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിൽ നടക്കും. ആഗോള സാങ്കേതികവിദ്യാ കമ്പനികൾ, പുതുസംരംഭങ്ങൾ, നിക്ഷേപകർ, ഗവേഷകർ, നയരൂപവത്കർത്താക്കൾ എന്നിവരെ ഒരേ വേദിയിലെത്തിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സാങ്കേതികവിദ്യ എല്ലാവരിലേക്കും എത്തിക്കുക
സാങ്കേതികവിദ്യയും പുതുമകളും ആശയവിനിമയ സംവിധാനങ്ങളും പരമ്പരാഗത അതിരുകൾ മറികടന്ന് എല്ലാ മേഖലകളിലേക്കും സമൂഹങ്ങളിലേക്കും പ്രദേശങ്ങളിലേക്കും എത്തിക്കുകയാണ് പ്രമേയത്തിന്റെ ലക്ഷ്യം. പരീക്ഷണഘട്ടത്തിലുള്ള പുതിയ സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗിക്കാനും വിവിധ മേഖലകളുമായി സംയോജിപ്പിക്കാനും യഥാർഥ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാനും കഴിയണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സാങ്കേതികവിദ്യാ മേഖല, അടിസ്ഥാനസൗകര്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, പുതുസംരംഭങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നയരൂപവത്കർത്താക്കൾ, ഉപഭോക്താക്കൾ എന്നിവർക്കിടയിലെ സഹകരണവും ശക്തമാക്കും. പുതുമകൾക്ക് നിയന്ത്രണമില്ലാതെ വളരാനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും രാജ്യത്തിന്റെ പുരോഗതിക്കും സഹായിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
നാല് പ്രധാന തൂണുകളിൽ സമ്മേളനം
‘സൃഷ്ടി’, ‘സുരക്ഷ’, ‘സശക്ത്’, ‘സംവർധൻ’ എന്നീ നാല് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാകും സമ്മേളനം നടക്കുക. പുതിയ സാങ്കേതികവിദ്യകളും പരിഹാരങ്ങളും വളർത്തി അടുത്ത തലമുറയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലാണ് ‘സൃഷ്ടി’ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സുരക്ഷിതവും പ്രതിസന്ധികളെ അതിജീവിക്കുന്നതും വിശ്വാസയോഗ്യവുമായ ഡിജിറ്റൽ സംവിധാനം സൃഷ്ടിക്കുകയാണ് ‘സുരക്ഷ’യുടെ ലക്ഷ്യം. പൗരന്മാർക്കും സ്ഥാപനങ്ങൾക്കും പുതുസംരംഭങ്ങൾക്കും സമൂഹങ്ങൾക്കും ഡിജിറ്റൽ അവസരങ്ങൾ ലഭ്യമാക്കി അവരെ ശക്തിപ്പെടുത്തുന്നതാണ് ‘സശക്ത്’. സാമ്പത്തിക വളർച്ച, നിക്ഷേപം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് ‘സംവർധൻ’. ഇന്ത്യയെ ആഗോള സാങ്കേതികവിദ്യാ നേതാവാക്കാനും ഈ ഘടകങ്ങൾ ലക്ഷ്യമിടുന്നു.
അഞ്ചാം തലമുറ മുതൽ ക്വാണ്ടം സാങ്കേതികവിദ്യ വരെ
അഞ്ചാം തലമുറ, ആറാം തലമുറ ആശയവിനിമയം, നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ക്ലൗഡ്-എഡ്ജ് കമ്പ്യൂട്ടിങ്, ഉപഗ്രഹ ആശയവിനിമയം, ഇലക്ട്രോണിക്സ് നിർമാണം, ക്വാണ്ടം സാങ്കേതികവിദ്യ, ഹരിത സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പുരോഗതി സമ്മേളനത്തിൽ അവതരിപ്പിക്കും. ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യവും വളർന്നുവരുന്ന സാങ്കേതികവിദ്യകളും വിവിധ മേഖലകളിലും പ്രദേശങ്ങളിലും എങ്ങനെ വ്യാപിപ്പിക്കാമെന്നതും ചർച്ച ചെയ്യും.
രാജ്യത്തെ അടുത്ത നൂറുകോടി ജനങ്ങളെ ബന്ധിപ്പിക്കുന്നതിൽനിന്ന് അടുത്ത നൂറുകോടി സാധ്യതകൾക്ക് വഴിയൊരുക്കുന്ന ഘട്ടത്തിലേക്ക് ഇന്ത്യയുടെ ടെലികോം യാത്ര മാറിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇന്ത്യയിൽ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളും നിലവാരങ്ങളും പരിഹാരങ്ങളും ലോകത്തെ പുതിയ വിപണികളിലേക്കും സമൂഹങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സാങ്കേതികവിദ്യയുടെ വിപണി മാത്രമല്ലെന്നും ലോകത്തിനായി സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും വലിയതോതിൽ വ്യാപിപ്പിക്കുകയും ചെയ്യുന്ന രാജ്യമായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശീയ ടെലികോം സാങ്കേതികവിദ്യ, ആറാം തലമുറ നിലവാരങ്ങൾ, പൊതുഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലൂടെ ‘പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ശബ്ദം’ എന്ന ആശയത്തിൽനിന്ന് ‘ലോകത്തിനായി പ്രാദേശിക ഉൽപ്പന്നങ്ങൾ’ എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. വികസിത ഭാരതം 2047 എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ, പുതുസംരംഭങ്ങൾ, നിക്ഷേപകർ ഒരുവേദിയിൽ
കഴിഞ്ഞ പത്തുവർഷം ഇന്ത്യൻ ടെലികോം മേഖലയ്ക്ക് സമാനതകളില്ലാത്ത കാലമായിരുന്നെന്ന് കേന്ദ്ര വാർത്താവിനിമയ, ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞു. ടെലികോം രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യ മൊബൈൽ കോൺഗ്രസ്. സർക്കാരിന് വിവിധ മേഖലകളുമായി സഹകരിക്കാനും പുതുസംരംഭങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ കണ്ടെത്താനും ഈ വേദി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാനും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് സെക്രട്ടറിയുമായ അമിത് അഗ്രവാളും ചടങ്ങിൽ പങ്കെടുത്തു. പത്തുവർഷത്തെ യാത്രയ്ക്കുശേഷമുള്ള ഇത്തവണത്തെ സമ്മേളനം കൂടുതൽ വിപുലമായ പദ്ധതിയോടെയാണ് നടത്തുന്നതെന്നും ടെലികോം മേഖലയിൽ ഇന്ത്യ കൈവരിച്ച പുരോഗതി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സാങ്കേതികവിദ്യാ കമ്പനികൾ, ടെലികോം സേവനദാതാക്കൾ, നയരൂപവത്കർത്താക്കൾ, പുതുസംരംഭങ്ങൾ, നിക്ഷേപകർ, ഗവേഷകർ, നൂതന ആശയങ്ങളുടെ സ്രഷ്ടാക്കൾ എന്നിവർ പങ്കെടുക്കും. ടെലികോം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുടെ ഭാവിയെക്കുറിച്ചുള്ള പ്രമുഖ ആഗോള ചർച്ചാവേദിയെന്ന സമ്മേളനത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കും.
നൂതന ഉൽപ്പന്നങ്ങളും നിക്ഷേപ അവസരങ്ങളും
പുതിയ സാങ്കേതികവിദ്യകളിലെ നൂതന ആശയങ്ങളും അവയുടെ പ്രായോഗിക ഉപയോഗങ്ങളും സമ്മേളനത്തിൽ പ്രദർശിപ്പിക്കും. സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, പുതിയ ഉൽപ്പന്നങ്ങളുടെ പുറത്തിറക്കൽ, വ്യവസായ സഹകരണം, നിക്ഷേപ അവസരങ്ങൾ, അറിവ് പങ്കിടൽ, നയചർച്ചകൾ എന്നിവയ്ക്കും വേദിയൊരുക്കും.
പ്രധാന പുതുസംരംഭ പദ്ധതിയായ ‘ആസ്പയർ’ തുടരും. വളർന്നുവരുന്ന സാങ്കേതികവിദ്യാ പുതുസംരംഭങ്ങൾക്ക് നിക്ഷേപകർ, സംരംഭ സഹായകേന്ദ്രങ്ങൾ, വളർച്ചാ സഹായ സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ, സാധ്യതയുള്ള പങ്കാളികൾ എന്നിവരുമായി ബന്ധപ്പെടാൻ പദ്ധതി അവസരമൊരുക്കും.
സാങ്കേതികവിദ്യയിലെ പുരോഗതി പ്രദർശിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അവയെ എങ്ങനെ പ്രായോഗിക ജീവിതവുമായി സംയോജിപ്പിക്കാമെന്നും വലിയതോതിൽ വ്യാപിപ്പിക്കാമെന്നും യഥാർഥ ഫലങ്ങളാക്കി മാറ്റാമെന്നും സമ്മേളനം പരിശോധിക്കും. പൗരന്മാരെ ശക്തിപ്പെടുത്താനും വ്യവസായങ്ങളെ കരുത്തുറ്റതാക്കാനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയെ ആഗോള സാങ്കേതികവിദ്യാ നേതാവാക്കാനും കഴിയുന്ന സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
‘അടുത്ത നൂറുകോടി ജനങ്ങളെ ബന്ധിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ യാത്ര ആരംഭിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്തെ ടെലികോം, ഡിജിറ്റൽ മാറ്റങ്ങൾക്കൊപ്പം സമ്മേളനവും വളർന്നു. പുതുമകൾക്കും സഹകരണത്തിനും ആഗോള ഇടപെടലുകൾക്കും വേദിയായി മാറി. അടുത്ത പതിറ്റാണ്ടിൽ ഇന്ത്യൻ സാങ്കേതികവിദ്യകളും നിലവാരങ്ങളും പരിഹാരങ്ങളും അതിരുകൾക്കപ്പുറത്തേക്ക് എത്തിച്ച് പുതിയ സാധ്യതകളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
മുൻ സമ്മേളനങ്ങളിൽ 1.4 ലക്ഷത്തിലധികം സന്ദർശകരും 860 പ്രദർശകരും പങ്കെടുത്തു. 101 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ എത്തിയിരുന്നു. 1,500 പ്രായോഗിക മാതൃകകൾ പ്രദർശിപ്പിച്ചു. 465 പുതുസംരംഭങ്ങളും പങ്കെടുത്തു. 113 സെഷനുകളിലായി 918 പ്രഭാഷകരുണ്ടായിരുന്നു. ഇതിൽ 52 മുഖ്യപ്രഭാഷണങ്ങളും 12 വട്ടമേശ ചർച്ചകളും 84 പാനൽ ചർച്ചകളും ഉൾപ്പെട്ടു.