കേരളത്തിലെ പോലീസിന്റെ ജനമൈത്രി അടക്കം ജനകീയ പരിപാടികൾ വേഷം കെട്ടലായി പലപ്പോഴും അധപതിക്കുന്നു. ഭരണം മാറുന്നതനുസരിച്ച് പോലീസിന്റെ പ്രവർത്തനരീതിയിലും സ്വഭാവത്തിലും മാറ്റം വരുന്നു. പോലീസിന് കൃത്യമായ സ്വഭാവമില്ലാതെ വരുന്നു. അതൊരു നല്ല കാര്യമല്ല. ഡൽഹി പോലീസ് ആരംഭിച്ചിരിക്കുന്ന പുതിയ പരിപാടി ശ്രദ്ധേയമാണ്. ആഴ്ചയിലൊരു ദിവസം എല്ലാ പോലീസ് സ്റ്റേഷനിലും പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും പരാതികളും ആവശ്യങ്ങളും കേൾക്കുവാൻ വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ഡൽഹി ലെഫ്റ്റ് ഗവർണറുടെ ഉത്തരവ് പ്രകാരമാണ് ഈ പരിഷ്കാരം. ഡൽഹികുറ്റകൃത്യങ്ങളുടെ കൂടി തലസ്ഥാനമാണ്. അവിടെ പോലീസിനെ ഏതെങ്കിലും വിധത്തിൽ സഹായമായി മാറുന്നത് പൊതുജനങ്ങൾ നൽകുന്ന വിവരങ്ങളാണ്. ഇല്ലെങ്കിൽ ഒരു ആഫ്രിക്കൻ പട്ടണം പോലെ ഡൽഹി മാറി തീരുമായിരുന്നു. എന്നാൽ ഡൽഹിയിലെ പോലീസ് സ്റ്റേഷനുകൾ സാധാരണക്കാർക്ക് അന്യമാണ്. കടക്ക് പുറത്ത് എന്നാണ് സാധാരണ പൗരനോട് ഡൽഹി പോലീസിന്റെ സമീപനം. അത് മാറാൻ പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്
ഥാനാ ദിവസ് ജൻ സുൻ വായി എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി കേരളത്തിലും അവലംബിക്കാവുന്നതാണ്.
കേരളത്തിൽ സാധാരണ ജനങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് വന്നു കൊള്ളണമെന്നില്ല. പക്ഷേ പൊതുപ്രവർത്തകരും രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കളും മാധ്യമ പ്രവർത്തകരും പോലീസ് സ്റ്റേഷനിലെ ഈ പരിപാടിയിൽ സംബന്ധിച്ചേക്കാം. അവർ നൽകുന്ന വിവരങ്ങൾ ക്രോഡീകരിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ കുറ്റകൃത്യങ്ങൾ തടയുവാൻ മാത്രമല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്നിന് എതിരെയുള്ള പോലീസ് നടപടികൾ ശക്തമാക്കുവാനും ലക്ഷ്യം കൈവരിക്കാനും സഹായിക്കും. പൊതുപ്രവർത്തകരും സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും അറിയാത്ത ഒരു കാര്യവും ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടാവില്ല. ഇതെല്ലാം തന്നെ അവരെക്കാൾ മുൻപേ പോലീസിന് അറിയുകയും ചെയ്യാം. പക്ഷേ നടപടി അധികം ഉണ്ടാകാറില്ല. അതു മറ്റൊരു കാര്യം. പക്ഷേ ആഴ്ചയിലൊരിക്കൽ ഒരു പോലീസ് സ്റ്റേഷൻ പരിധിയിലെ പൊതുപ്രവണതകൾ പറയുവാനും അവ കേൾക്കുവാനും പരാതികളായി സ്വീകരിക്കുവാനും ഉള്ള സംവിധാനം കേരളത്തിൽ അനിവാര്യമാണ്. പോലീസിൽ തന്നെ ഒരു വിഭാഗം ആളുകൾ കുറ്റവാളികളുമായി ബന്ധമുണ്ടാക്കുന്നു എന്ന് ആരോപണം പണ്ടേയുണ്ട്. അത് ആരോപണം മാത്രമല്ല എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. ഈ ബന്ധങ്ങൾ രഹസ്യമായ കൊടുക്കൽ വാങ്ങലുകളുടേതാണ്. അത് നിലനിൽക്കുന്നിടത്തോളം കാലം കുറ്റവാളികളും കുറ്റകൃത്യങ്ങളും ഉണ്ടായിരിക്കും. എന്നാൽ കുറ്റകൃത്യങ്ങളുടെ വിവരണം പരസ്യമായി പൊതുപ്രവർത്തകരിൽ നിന്നും മാധ്യമപ്രവർത്തകിൽ നിന്നും ഉന്നയിക്കപ്പെടുന്ന ഒരു പൊതുവേദി സ്ഥിതികൾ മാറ്റിമറിക്കും. അണ്ടർസ്റ്റാൻഡിങ്ങിന്റെ കാലം അവസാനിക്കും. കുറ്റകൃത്യങ്ങൾക്കെതിരെ കർക്കശമായ നിലപാട് സ്വീകരിക്കുവാൻ പോലീസ് നിർബന്ധിക്കപ്പെടും. അത് നാട്ടുകാർക്ക് നന്മ വരുത്തും. പോലീസിനും.