ന്യൂഡൽഹി, 2026 ജൂൺ 8 –
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലേക്കുള്ള യാത്ര ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണമെന്ന് ഇന്ത്യ നിർദേശിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ യാത്രാസൗകര്യങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പുതിയ യാത്രാ നിർദേശത്തിൽ അറിയിച്ചു.
പ്രദേശത്തെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യങ്ങളും സംഘർഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ഈ മുന്നറിയിപ്പിന് കാരണം. സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് തീരുമാനം. ഇറാനിലുള്ളവർ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് മടങ്ങാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതോടെയാണ് ഇന്ത്യയുടെ പുതിയ നടപടി. മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിച്ചതോടെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി തുടർച്ചയായി നിർദേശങ്ങൾ പുറപ്പെടുവിച്ചുവരികയാണ്. സ്ഥിതിഗതികൾ എങ്ങനെ മാറുന്നു എന്നതനുസരിച്ച് തുടർ നിർദേശങ്ങളും ഉണ്ടാകുമെന്നാണ് സൂചന.