കൊച്ചി, ജൂൺ 3:
കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ സമയം നൽകിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്ന പരാതിയിലാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി പെൺകുട്ടിയും ഫർമാൻ ഖാനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പെൺകുട്ടിക്ക് 16 വയസ് മാത്രമാണെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് നിയമസാധുതയില്ലെന്നും അതിനാൽ വിവാഹം അസാധുവാണെന്നുമാണ് പൊലീസിന്റെ വാദം.
അതേസമയം തനിക്ക് 18 വയസ് കഴിഞ്ഞുവെന്നും മധ്യപ്രദേശിലേക്ക് മടങ്ങിയാൽ ദുരഭിമാന കൊലപാതക ഭീഷണിയുണ്ടെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. കേരളത്തിൽ കഴിയുന്നതിനാലാണ് സുരക്ഷിതമെന്ന് അവൾ കോടതിയിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിയുടെ ജനനത്തീയതി 2009 ഡിസംബർ 13 ആണെന്നും ജനന സർട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചു. കേസിൽ ഇനി പ്രായവുമായി ബന്ധപ്പെട്ട രേഖകളാണ് നിർണായകമാകാൻ സാധ്യത.