കൊച്ചി | മേയ് 30
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ സ്വർണപ്പാളി പരിശോധനാഫലം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ അന്വേഷണസംഘത്തിന് കൈമാറിയത്.
നാലുമാസം മുൻപാണ് ശബരിമലയിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നത്. ദ്വാരപാലക ശിൽപ്പപ്പാളി, കട്ടിളപ്പാളി എന്നിവയിൽ നിന്നായി ശേഖരിച്ച എട്ടോളം സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പരിശോധനാഫലത്തിൽ സ്വർണം പൂശാനായി പുറത്തേക്ക് കൊണ്ടുപോയ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നാണ് കണ്ടെത്തൽ. പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം മാത്രമാണ് തട്ടിയെടുത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചെമ്പുപാളികളുടെ കാലപ്പഴക്ക നിർണയ വിവരങ്ങളും പരിശോധനാഫലത്തിലുണ്ട്. ഇതോടെ കേസിലെ സാങ്കേതിക അന്വേഷണത്തിന് കൂടുതൽ വ്യക്തത ലഭിച്ചെന്നാണ് എസ്ഐടി വിലയിരുത്തൽ.
പരിശോധനാഫലം ലഭിച്ച സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘം ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം. ശബരിമലയുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ വിഷയം സംസ്ഥാനതലത്തിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.