ഇസ്ലാമാബാദ്: യുഎസ്-ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ച ഉടൻ നടന്നേക്കില്ല. രണ്ടാം ഘട്ട ചർച്ചയ്ക്കുള്ള തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് അറിയിച്ചു. ഒന്നാം ഘട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഉടൻ തന്നെ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഇറാനിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പാക് സൈനിക മേധാവി അസിം മുനിർ ഇറാനിലെത്തി.
ആണവായുധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ചചെയ്തുവരികയാണെന്ന് പാക് വിദേശകാര്യമന്ത്രാലയം
വ്യാഴാഴ്ചയാണ് യുഎസ്-ഇറാൻ സമാധാന ചർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാകിസ്താൻ നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചയ്ക്കുള്ള തീയതി തീരുമാനിച്ചിട്ടില്ലെന്നും ആണവായുധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങളും ചർച്ചചെയ്തുവരികയാണെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള തുടർന്നുള്ള ചർച്ചകൾ ഇസ്ലാമാബാദിൽ നടക്കുമെങ്കിലും ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് ബുധനാഴ്ച വൈറ്റ് ഹൗസും അറിയിച്ചത്.
എന്നാണ് ഇനി സമാധാന ചർച്ചകൾ നടക്കുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഹോർമുസ് കടലിടുക്കിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ നീട്ടാനും ദീർഘകാല സമാധാന കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാനും സാധ്യതയേറെയാണെന്നും അതിലേക്ക് ഇരുപക്ഷവും കൂടുതൽ അടുത്തിരിക്കുകയാണെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം എന്നാണ് ഇനി സമാധാന ചർച്ചകൾ നടക്കുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരത്തേ പുതിയ ചർച്ചയ്ക്ക് മുന്നോടിയായി യുഎസ് രണ്ട് നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകുക, ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാനിയൻ പ്രതിനിധി സംഘം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പിന്തുണയും തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും ഉറപ്പാക്കുക എന്നിവയാണ് യുഎസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.
ചർച്ചയ്ക്ക് കളമൊരുക്കാൻ പാക് പ്രതിനിധി സംഘം ഇറാനിൽ എത്തി
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനും വെടിനിർത്തൽ ശ്രമങ്ങൾക്കുമായി പാകിസ്താൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾക്ക് അംഗീകാരം ലഭിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക് കളമൊരുക്കാനുമായാണ് പാക് സൈനിക മേധാവി അസിം മുനീർ അടങ്ങുന്ന പ്രതിനിധി സംഘം ഇറാനിൽ എത്തിയിരിക്കുന്നത്. അസിം മുനീറിന്റെ സന്ദർശനത്തിൽ ചില വിഷയങ്ങളിൽ നിലനിന്നിരുന്ന ഭിന്നതകൾ ലഘൂകരിക്കപ്പെട്ടതായും എന്നാൽ ആണവായുധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള വിയോജിപ്പ് ഇപ്പോഴും തുടരുകയാണെന്നും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള ഇടപെടലാണിത്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ കഴിഞ്ഞ വാരാന്ത്യത്തിൽ പാകിസ്താന്റെ തലസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. .. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്കൻ, ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. കൂടാതെ 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള ഇടപെടലുമാണിത്
