കോഴിക്കോട്: വലിയങ്ങാടിയില്‍ നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയതിനു പിന്നില്‍ കോര്പറേഷന് അധികൃതരുടെ കുറ്റകരമായ അനാസ്ഥ. 50 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതില്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് നാലു ജീവനുകള്‍ പൊലിയാന്‍ കാരണം. തകര്‍ന്നു വീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി 2014 ഫെബ്രുവരിയില്‍ കോര്പറേഷന് എന്‍ജിനീയറിംഗ് വിഭാഗം കോര്പറേഷന് ധനകാര്യ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ജൂണിൽ ഈ വിഷയം കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി ചര്‍ച്ച ചെയ്തു.
കെട്ടിടം പൊളിച്ചുനീക്കണമെന്നുമാണ് എന്‍ജിനീയറിംഗ് വിഭാഗം ശിപാര്‍ശ ചെയ്തിരുന്നു
കെട്ടിടത്തില്‍ കച്ചവടം അനുവദിക്കരുതെന്ന് അന്ന് തീരുമാനമെടുത്തിരുന്നുവെന്ന് അക്കാലയളവിലെയും നിലവിലെയും കോണ്‍ഗ്രസ് കൗണ്‍സിലറായ കെ.സി.ശോഭിത ചൂണ്ടിക്കാട്ടി. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ കടമുറികള്‍ പുനര്‍ലേലം ചെയ്യരുതെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നുമാണ് എന്‍ജിനീയറിംഗ് വിഭാഗം ശിപാര്‍ശ ചെയ്തിരുന്നത്.
വ്യാപാരികളെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ല.
പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നു വീണത്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാന്‍ കോര്പറേഷന് രണ്ടു വര്‍ഷം മുമ്പ് തീരുമാനിക്കുകയും പുതിയ കെട്ടിടത്തിനുള്ള ഡിപിആര്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാപാരികളെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാതെ മാസവാടക വാങ്ങി കച്ചവടം നടത്താന്‍ അനുവദിച്ചു. രണ്ടുമാസം മുമ്പും ഇവിടെ പുതിയ ഷോപ്പ് തുറന്നു. അതേസമയം കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അപകടമുണ്ടായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാമ ട്രേഡേഴ്സ് ഉടമ അസ്ലം പറഞ്ഞു.
