തിരുവനന്തപുരം | സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ ജൂൺ 14 മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക എഫ്-35 ബി ലൈറ്റ്നിംഗ് II യുദ്ധവിമാനം ജൂലൈ 22 ചൊവ്വാഴ്ച രാവിലെ തിരികെ പറന്നു. ഒരു മാസ ത്തിലധീകം നീണ്ട കാത്തിരിപ്പിനും അറ്റകുറ്റപ്പണികൾക്കും ശേഷമാണ് 110 മില്യൺ ഡോളറിലധികം വിലമതിക്കുന്ന യുദ്ധവിമാനം തിരുവനന്തപുരം വിട്ടത്.
ജൂൺ 14-നാണ് ഈ F-35 ബി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്
കഴിഞ്ഞ ജൂൺ 14-നാണ് റോയൽ ബ്രിട്ടീഷ് നേവിയുടെ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ ഈ F-35 ബി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ധനം കുറവായതിനെ തുടന്നും പ്രതികൂല കാലാവസ്ഥ കാരണം കേരളതീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നിലയുറപ്പിച്ച വിമാനവാഹിനി കപ്പലിലേക്ക് മടങ്ങാൻ കഴിയാതിരുന്നതിനാലുമാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കാൻ അനുമതി തേടിയത്.
ഇന്ത്യൻ വ്യോമസേന എല്ലാ സഹായങ്ങളും നൽകി
ഇന്ത്യൻ വ്യോമസേന അന്ന് വിമാനത്തിന് സുരക്ഷിതമായ ലാൻഡിംഗിന് സൗകര്യമൊരുക്കുകയും ഇന്ധനംനിറയ്ക്കുന്നതിനും ആവശ്യമായ ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതിനും എല്ലാ സഹായങ്ങളും നൽകിയിരുന്നു.
