ലഖ്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായും നിർണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാർക്ക് കൈമാറിയതായും രാജ്ഘട്ട്, നമോ ഘട്ട്, ഗ്യാൻവാപി, വാരണാസി റെയില്‍വേ സ്റ്റേഷൻ, ഡല്‍ഹിയിലെ ചെങ്കോട്ട തുടങ്ങിയ ഇന്ത്യയിലെ ചില സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പാകിസ്ഥാനിലെ ചില വ്യക്തികള്‍ക്ക്അയച്ചു കൊടുത്തതായും അധികൃതർ കണ്ടെത്തി.
600 പാകിസ്ഥാൻ പൗരന്മാരുമായി ബന്ധം
തുഫൈലിന് ഏകദേശം 600 പാകിസ്ഥാൻ പൗരന്മാരുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദി നേതാവായ മൗലാന സാദ് റിസ്വിയുടെ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വാട്സ്ആപ് ഗ്രൂപ്പുകളില്‍ തുഫൈല്‍ സജീവമായിരുന്നുവെന്നും ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യാനും ശരിഅത്ത് നിയമം നടപ്പാക്കണമെന്നും ഈ ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്തതായും അധികൃതർ ആരോപിച്ചു. പാകിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ നഫീസ എന്ന പാകിസ്ഥാൻ സ്ത്രീയുമായും തുഫൈലിന് ബന്ധമുണ്ടായിരുന്നു. വാരണാസിയില്‍ വാട്സ്ആപ് ഗ്രൂപ്പുകളുടെ ലിങ്കുകള്‍ പ്രചരിപ്പിക്കുക വഴി ഇവിടുത്തെ ചില വ്യക്തികളും പാകിസ്ഥാൻ രഹസ്യാന്വേഷണ സംഘടനകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കിയിരുന്നത് തുഫൈലായിരുന്നുവെന്നും അധികൃതർ പറയുന്നു.
