ദില്ലിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ചൂട് കനത്തതിന് പിന്നാലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും തികയാതെ വരുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.അതേസമയം കുടിവെള്ളക്ഷാമം ഹരിയാനയുമായുള്ള രാഷ്ട്രീയ കലഹത്തിനും കാരണമാകുന്നു.ആവശ്യമായ വെള്ളം നല്‍കുന്നില്ലെന്ന ദില്ലി സർക്കാരിന്റെ ആരോപണങ്ങള്‍ ഹരിയാന മുഖ്യമന്ത്രി നായിബ് സിങ് സെയ്നി നിഷേധിച്ചു. കരാർ അനുസരിച്ചുള്ളതിലും കൂടുതല്‍ അളവ് വെള്ളം ദില്ലിക്കു നല്‍കുന്നുണ്ടെന്നാണ് ഹരിയാന സർക്കാരിന്റെ വാദം. ശുദ്ധജലക്ഷാമത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മന്ത്രി അതിഷിയുമായി ലഫ്. ഗവർണർ വി.കെ. സക്സേന കൂടിക്കാഴ്ച നടത്തുമെന്ന് രാജ്നിവാസ് ഓഫിസ് അറിയിച്ചു.
ഹരിയാനയില്‍ നിന്നു വെള്ളം ലഭിക്കാത്തതിനെക്കുറിച്ചു സംസാരിക്കാൻ ലഫ്. ഗവർണറുമായി കൂടിക്കാഴ്ചയ്ക്കു സമയം തേടിയിട്ടുണ്ടെന്ന് അതിഷി എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ലഫ്. ഗവർണർ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രാജ്നിവാസ് ഓഫിസ് അറിയിച്ചത്.

