കൊച്ചി: സംസ്ഥാനത്തെ ഹയർസെക്കൻഡറി ഗസ്റ്റ് അദ്ധ്യാപകരുടെ സ്പാർക്ക് ഐഡി രജിസ്ട്രേഷൻ നടത്തി അംഗീകരിച്ചു നൽകുന്ന പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി സർക്കാർ. സ്പാർക്ക് ഐഡി രജിസ്ട്രേഷൻ മന്ദഗതിയിൽ ആയിരുന്നതിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി സംസ്ഥാനത്തെ ഗസ്റ്റ് അദ്ധ്യാപകർക്ക് ശമ്പളം മുടങ്ങിയിരുന്നു. സീനിയർ ഗസ്റ്റ് അദ്ധ്യാപകർ ജോലിയിൽ പ്രവേശിച്ച ജൂൺ മാസം മുതലുള്ള ശമ്പളവും ജൂനിയർ ഗസ്റ്റ് അദ്ധ്യാപകർ ജോലിയിൽ പ്രവേശിച്ച ജൂലായ് മാസം മുതലുള്ള ശമ്പളവുമാണ് ഇതുവരേയും ലഭിക്കാത്തത്
ഹയർസെക്കൻഡറി ഗസ്റ്റ് അദ്ധ്യാപകരുടെ രജിസ്ട്രേഷൻ അതാത് മേഖല ഓഫീസുകൾ വഴി സ്പാർക്കിൽ ക്രമീകരിക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കാനും അതായത് മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അടിയന്തരമായി നടപ്പിലാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്.ഓൺലൈൻ സേവന സംവിധാനമായ സ്പാർക്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് ഉണ്ടാകുന്ന കാലതാമസമാണ് ശമ്പളവിതരണത്തിന് തടസമായിരുന്നത്.
. ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് ദിവസങ്ങളാണ് അധ്യാപകർക്ക് ക്ലാസുകൾ ഉണ്ടാവുക. യാത്രാചെലവിനുപോലും ഇപ്പോൾ മറ്റ് ജോലികൾക്ക് പോയി പണം കണ്ടെത്തേണ്ട അവസ്ഥയാണുള്ളതെന്നാണ് അധ്യാപകർ വ്യക്തമാക്കുന്നത്..മൂന്ന് മാസത്തോളമായി ശമ്പളം ലഭിക്കാതായതോടെ നിത്യച്ചെലവിന് ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്നും കൂലിപ്പണിക്ക് പോയി വീട്ടുകാര്യങ്ങളും യാത്രാചെലവിനുമുള്ള പണവും കണ്ടെത്തുകയാണെന്നും അധ്യാപകർ പറഞ്ഞു.

