കോട്ടക്കൽ:
ബസിന്റെ അമിതവേഗതക്കെതിരെ യാത്രക്കാരുടെ സമയോചിത ഇടപെടളില് ഡ്രൈവര്‍ക്കെതിരെ തല്‍സമയ നടപടി. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന ബ്ലൂ റേ എന്ന ലിമിറ്റഡ് സേ്റ്റാപ്പ് ബസ് കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ചത് മുതല്‍ അമിത വേഗതയിലും അപകടകരമായ രീതിയിലും ആയിരുന്നുവെന്ന് യാത്രക്കാര്‍.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പലതവണ അമിതവേഗത കുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ കേട്ടഭാവം പോലും കാണിച്ചില്ല. തുടര്‍ന്ന് പല യാത്രക്കാരും കക്കാട് എത്തുന്നതിനു മുന്‍പ് തലപ്പാറ, കൊളപ്പുറം സേ്റ്റാപ്പുകളില്‍ ഇറങ്ങുകയായിരുന്നു. പരിഭ്രാന്തരായി പാതിവഴിയില്‍ ഇറങ്ങിയ ചില സ്ത്രീകള്‍ മലപ്പുറം ആര്.ടി.ഒ. യെ ഫോണില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ട്രോള് റൂം പരാതി ഉടനടി തിരൂരങ്ങാടി സ്ക്വാഡിന് കൈമാറി.
തുടർന്ന് എ.എം.വി.ഐമാരുടെ നേതൃത്വത്തില്‍ ബസിനെ പിന്തുടര്ന്ന് ചങ്കുവെട്ടിയില്‍ ബസ്സിനെ പിടികൂടുകയും കേസെടുക്കുകയും ചെയ്തു. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തില്‍ അമിതവേഗതയിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനും അപകടകരമായ രീതിയില്‍ മറ്റു വാഹനങ്ങളെ മറികടന്നതിനും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പരാതി ലഭിച്ചയുടന്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ആവശ്യമായ നടപടികളെടുക്കുകയും ചെയ്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ യാത്രക്കാര്‍ അഭിനന്ദിച്ചു. ശ്വാസമടക്കിപ്പിടിച്ചായിരുന്നു തങ്ങള്‍ ബസില്‍ ഇരുന്നിരുന്നതെന്നും ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ആശ്വാസമയതെന്നും യാത്രക്കാർ പറഞ്ഞു.

