ചേർത്തല: കോടതി അവധി ദിവസം കുട്ടിയെ കൈമാറാനെത്തിയ ദമ്പതികളും ബന്ധുക്കളും കോടതിവളപ്പിൽ കൂട്ടയിടി.2023 സെപ്തംബർ 22 ന് ശ്രീനാരായണ ഗുരു സമാധി ദിനത്തിലെ അവധി ദിവസത്തിൽ രാവിലെ 11 മണിയോടെയാണ് സംഭവം. വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കുട്ടികളെ കൈമാറാൻ എത്തിയപ്പോഴുണ്ടായ തർക്കമാണ് കൂട്ടയിടിയിലെത്തിയത്.
കുട്ടിയുടെ മാതാവായ വയലാർ സ്വദേശിനി യുവതിയും പിതാവുമാണ് കുട്ടികളെ കൈമാറൻ എത്തിയത്. പട്ടണക്കാട് സ്വദേശിയായ ഭർത്താവുമായി യുവതി അകന്നു കഴിയുകയാണ്.ഇവർ തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തുന്നതിനെ സംബന്ധിച്ച കേസ് ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം ഭർത്താവിനൊടൊപ്പം പോകാൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് യുവതിയും പിതാവും കുട്ടികളോടൊപ്പം ചേർത്തല കോടതി വളപ്പിൽ എത്തിയത്.
കുട്ടികളെ കാറിൽ നിന്നും ഇറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളാണ് കയ്യാങ്കളിയിലേക്കെത്തിയത്. കോടതി അവധി ദിനമായതിനാൽ ജീവനക്കാരുണ്ടായിരുന്നില്ല. കുട്ടികൾ കാറിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ചതോടെ ഭർതൃവീട്ടുകാർ ബലം പ്രയോഗിക്കുകയും പിന്നീട് തങ്ങളെ അടിച്ചു വീഴ്ത്തുകയായിരുന്നുയെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികളും കവലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യാേഗസ്ഥനും നാട്ടുകാരും ചേർന്നാണ് ഇരുകൂട്ടരേയും പിടിച്ചു മാറ്റിയത്. തലയ്ക്കും വയറിനും പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇരു വിഭാഗത്തെയും സത്രീകളുടെ പരാതിയെ തുടർന്ന് ഇരുകൂട്ടർക്കുമെതിരെ ചേർത്തല പോലീസ് കേസെടുത്തു. യുവാവിനും ബന്ധുക്കൾക്കു മെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. . കോടതി ഉത്തരവു ലംഘിക്കുകയും തങ്ങളെ അക്രമിക്കുകയായിരുന്നുമെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ പരാതി. ഇതിൽ യുവതിക്കും പിതാവിനു മെതിരെ കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി. വിനോദ്കുമാർ പറഞ്ഞു

