ഭാര്യയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പുറത്ത് നിന്ന് ആംബുലൻസ് വിളിച്ചതിന് കൊല്ലം പുനലൂരിൽ യുവാവിന് ക്രൂരമർദ്ദനം. പുനലൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാരാണ് ആക്രമണം നടത്തിയത്. മർദ്ദനത്തിൽ കൊട്ടാരക്കര മുട്ടാർ സ്വദേശി രാമചന്ദ്രൻറെ വാരിയെല്ലിനടക്കം പൊട്ടലേറ്റു. സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പുനലൂർ സ്വദേശികളായ ഷെമീർ, ലിബിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്യാൻസർ രോഗം ബാധിച്ച് രാമചന്ദ്രന്റെ ഭാര്യ മഞ്ജു പുനലൂർ താലൂക്ക് ആശുപത്രിയിൽ വച്ച് മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. . മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ രാമചന്ദ്രൻറെ കൈവശം പണമുണ്ടായിരുന്നില്ല.ആശുപത്രിയ്ക്ക് പുറത്ത് ആംബുലൻസിനായി രാമചന്ദ്രൻ സമീപിച്ചെങ്കിലും പണം കൈയ്യിൽ ഇല്ലാത്തതിനാൽ പിന്നീട് പണം നൽകാമെന്ന ഉറപ്പിൽ മുട്ടാറിൽ നിന്ന് ആംബുലൻസ് രാമചന്ദ്രൻ വിളിച്ചുവരുത്തി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം
ആശുപത്രിക്ക് മുന്നിൽ സർവ്വീസ് നടത്തുന്ന ആംബുലൻസ് ഡ്രൈവർമാർ മുട്ടാറിൽ നിന്നെത്തിയവരുമായി വാക്കേറ്റമായി. വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ അത് തടയാനെത്തിയ രാമചന്ദ്രൻ തടയാൻ ശ്രമിച്ചു .ഇതോടെ രാമചന്ദ്രന് ക്രൂരമായമർദ്ദനമേൽക്കുക യായിരുന്നു. ശരീരമാസകലം രാമചന്ദ്രന് മുറിവേറ്റു. വാരിയെല്ലുകൾ പൊട്ടി. ആശുപത്രിയിലുണ്ടായിരുന്നവർ ഇടപെട്ടാണ് രാമചന്ദ്രനെ രക്ഷിച്ചത്.
പോലീസ് ക്ലീയറൻസ് സർട്ടിഫിക്കേറ്റില്ലാത്തവരെ ആംബുലൻസിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.ആംബുലൻസ് ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാതലം പരിശോധിക്കുമെന്നും പുനലൂർ ഡി.വൈ.എസ്.പി ബി വിനോദ് പറഞ്ഞു

