സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി ട്രാൻസ്ജെൻഡർ നായിക റിയ ഇഷ. നിരവധി ട്രാൻസ് സിനിമകൾ ഇക്കുറി നോമിനേഷന് നൽകിയിട്ടുണ്ട്. ഈ സിനിമകൾ കണ്ട ശേഷം ആണോ ജൂറി അവാർഡ് നൽകിയത് സംശയമുണ്ടെന്നും റിയ ഇഷ പറഞ്ഞു.
അവാർഡ് നിർണയത്തിനെതിരെ കോടതിയെ സമീപിക്കും എന്നും റിയ ഇഷ പറഞ്ഞു. ട്രാൻസ്‌ജെൻഡർ/ സ്ത്രീ എന്ന വിഭാഗം എടുത്ത് മാറ്റി ട്രാൻസ് ജെൻഡർ വിഭാഗത്തിന് പ്രത്യേകം അവാർഡ് നൽകണമെന്നും റിയ പറയുന്നു.
കഴിഞ്ഞ വർഷം ട്രാൻസ്ജെൻഡർ സിനിമകളുണ്ടായിരുന്നു. എന്നാൽ ആ സിനിമകളെ അവാർഡിൽ തഴഞ്ഞെന്നാണ് ആരോപണം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സ്ത്രീകളെ പരിഗണിക്കരുതെന്നും അവാർഡ് പുനർ പരിശോധിക്കണമെന്നും റിയ ആവശ്യപ്പെട്ടു.
ഈ വർഷത്തെ സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ശ്രുതി ശരണ്യത്തിനാണ്. ബി 32 മുതൽ 44 വരെ എന്ന സിനിമയിലൂടെയാണ് പുരസ്‌കാരം ലഭിച്ചത്. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിത ചിത്രീകരണത്തിലൂടെ ലിംഗസ്വത്വം, ആൺകോയ്മ എന്നിവയെ സംബന്ധിച്ച ശക്തമായ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടുവെയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കിയതിനാണ് ശ്രുതി ശരണ്യത്തിന് പുരസ്‌കാരം ലഭിച്ചത്

