റിയാദ്: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഒമാൻ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ചയായിരിക്കും.
ഞായറാഴ്ച വൈകീട്ട് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിശ്വാസികൾ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ ഒരുമിച്ചുകൂടുകയും ചെയ്തു. മാസപ്പിറവി ദൃശ്യമായതോടെ അറഫാ സംഗമം ജൂൺ 27നും ബലി പെരുന്നാൾ ജൂൺ 28നും നിശ്ചയിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി.
.ദുൽഹജ് മാസപ്പിറവി ദൃശ്യമായതോടെ ജൂൺ 19 ഒന്നാം ദിവസം ആയിരിക്കുമെന്ന് സൗദി അറേബ്യൻ സുപ്രീംകോടതി പ്രഖ്യാപിച്ചു. ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപെരുന്നാൾ ആചരിക്കുന്നത്. അറഫാ ദിനം ഒൻപതാം ദിവസവും. ഒമാനിലും ബലി പെരുന്നാൾ ജൂൺ 28ന് തന്നെയായിരിക്കുമെന്ന് രാജ്യത്തെ മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. മതകാര്യ മന്ത്രാലയത്തിൽ നടന്ന യോഗത്തിന് ശേഷം മാസപ്പിറവി നിരീക്ഷണ സമിതി ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കുയും ചെയ്തു പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസ്മരണയിലാണ് മുസ്ലിംകൾ ബലി പെരുന്നാൾ ആഘോഷം ലോകമെമ്പാടും കൊണ്ടാടുന്നത്

