കോയമ്പത്തൂർ: പല കാരണങ്ങളാൽ അമ്മയുടെ പാൽ രുചിക്കാനുള്ള ഭാഗ്യം ലഭിക്കാതെ പോയ കുഞ്ഞുങ്ങളുടെ അമ്മയാണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനി സിന്ധു മോണിക്ക. ചുരുങ്ങിയ ഏഴ് മാസക്കാലം കൊണ്ട് സിന്ധു മുലയൂട്ടിയത് 1,400 കുഞ്ഞുങ്ങളെയാണ്. 2021 ജൂലൈ മുതൽ 2022 ഏപ്രിൽ വരെ 42,000 മില്ലിലിറ്റർ മുലപ്പാലാണ് തമിഴ്നാട് സർക്കാരിന്റെ എൻഐസിയുവിലേക്ക് അവർ നൽകിയത്. ഇതിന് പിന്നാലെ സിന്ധു ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു. മുലപ്പാൽ നൽകുന്നതിന് ഭർത്താവ് മഹേശ്വരനും അച്ഛൻ തിരുനവക്കരസുവും അമ്മ ഗുരുമണിയും പൂർണ പിന്തുണയാണ് നൽകുന്നതെന്നും സിന്ധു കൂട്ടിച്ചേർത്തു.
ഒന്നര വയസുകാരിയായ വെൺപയുടെ അമ്മ കൂടിയാണ് സിന്ധു. മകളെ മുലയൂട്ടി കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അത് സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യും. ബ്രസ്റ്റ് മിൽക്ക് പമ്പ് ഉപയോഗിച്ചാണ് പാൽ ശേഖരിക്കുന്നത്. അതിന് ശേഷം സ്റ്റോറേജ് ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിക്കും.
അമൃതം എൻജിഒയിലെ അംഗങ്ങൾ ഓരോ മാസാവസാനവും വീട്ടിലെത്തി പാൽ കൊണ്ടുപോകും. തുടർന്ന് കോയമ്പത്തൂരിലെ ഗവൺമെന്റ് ആശുപത്രിയിലെ എൻഐസിയു ഡിപ്പാർട്ട്മെന്റിലെത്തിക്കുമെന്ന് സിന്ധു പറയുന്നു.

