കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക് അപ്രതീക്ഷിതമായി കറുപ്പണിഞ്ഞെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ പ്രതിഷേധം ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അപ്രതീക്ഷിതമായി കറുപ്പണിഞ്ഞെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും തുല്യ അകലം പാലിക്കുമെന്ന് പറഞ്ഞ പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ടിഎംസിയെ പ്രതിനിധീകരിച്ച് പ്രസൂണ്‍ ബാനര്‍ജിയും ജവഹര്‍ സിര്‍ക്കറുമാണ് പങ്കെടുത്തത്. മറ്റ് വിഷയങ്ങളില്‍ സംയുക്ത മുന്നണിയില്‍ നിന്ന് അകന്നു നില്‍ക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം ഒറ്റക്കെട്ടായിരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്ന ആരെയും കോണ്‍ഗ്രസ് പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. ഇതിനെ പിന്തുണച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. അതുകൊണ്ടാണ് ഇന്നലെ എല്ലാവരോടും നന്ദി പറഞ്ഞത്, ഇന്നും ഞാന്‍ അവരോട് നന്ദി പറയുന്നു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ആരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ഷര്‍ട്ടാണ് ധരിച്ചത്. തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ എതിരാളികളായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേനയ്‌ക്കൊപ്പം (ഉദ്ധവ് ബാലാസാഹേബ് താക്കറെ) ‘കറുത്ത കുപ്പായം’പ്രതിഷേധത്തില്‍ ചേര്‍ന്നു. ഐഎന്‍സി, ഡിഎംകെ, എസ്പി, ജെഡിയു, ബിആര്‍എസ്, സിപിഎം, ആര്‍ജെഡി, എന്‍സിപി, സിപിഐ, ഐയുഎംഎല്‍, എംഡിഎംകെ, കെസി, ടിഎംസി, ആര്‍എസ്പി, എഎപി, ജമ്മു കാശ്മീര്‍ എന്‍സി ശിവസേന (യുബിടി) എന്നീ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →