തൃശൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തൃശൂർ മെഡിക്കൽ കോളേജിലെ കോഫീ ഹൗസ് വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ കോഫീഹൗസിന്റെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്പ്സന്റ് ചെയ്തിരുന്നു. മുളങ്കുന്നത്ത് കാവ് പഞ്ചായത്തിന്റെ പ്രവർത്തന അനുമതിയും സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല.അതേ തുടർന്ന് വൃത്തിഹീനമായിട്ടും കോഫീ ഹൗസിന് പ്രവർത്തിക്കാൻ അനുമതി നൽകിയ തൃശൂർ ജില്ലയിലെ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
തുടർന്ന് കോഫി ഹൗസ് ഇരുപത്തിയൊന്ന് ദിവസത്തിനകം ഒഴിയണമെന്ന് മെഡിക്കൽ കോളേജ് നോട്ടീസ് നൽകിയിരുന്നു. അതേ തുടർന്ന് ആശുപത്രി അധികൃതർ ഇന്ത്യൻ കോഫി ഹൗസ് പൊളിച്ചുമാറ്റുകയും ചെയ്തു. ഇതിനെതിരെ കോഫി ഹൗസ് ജീവനക്കാർ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് നടപടി. അതേസമയം ഭക്ഷ്യ സുരക്ഷ വകുപ്പ് കോഫി ഹൗസ് പൂട്ടിച്ചതിനെതിരെ കോഫി ഹൗസ് നൽകിയ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കെട്ടിടം പൊളിച്ചത്. എന്നാൽ കോഫീഹൗസ് പൂട്ടിച്ചത് മെഡിക്കൽ കോളേജിലെ സ്വകാര്യ കാന്റീനെ സഹായിക്കാനാണെന്ന് ആരോപിച്ച് ജീവനക്കാർ രംഗത്ത് വന്നിരുന്നു.
ഇക്കാര്യങ്ങൾ അറിയാമായിരുന്നിട്ടും പ്രവർത്തനാനുമതി നൽകിയതിനാണ് വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറെയും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറെയും സ്ഥലം മാറ്റിയത്. ഈ കോഫീ ഹൗസിലെ തൊഴിലാളികളെ സിഐടിയു നിയന്ത്രണത്തിലാക്കാൻ കഴിയാത്തിന്റെ പ്രതികാരമാണ് കോഫീ ഹൗസ് പൂട്ടിയതിന് പിന്നിലെന്ന ആരോപണമുയർത്തി അന്ന് കോൺഗ്രസും രംഗത്ത് വന്നിരുന്നു.

