മുണ്ടക്കയം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യ പ്രതി പിടിയിലായി. ചാച്ചിക്കവല, പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുണ്ടക്കയം കരിനിലം പുതുപറമ്പിൽ ജയപ്രകാശൻ (ക്രിമിനൽ ജയ ൻ – 43 ] ആണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.
പശ്ചിമ- മുണ്ടക്കയം റോഡിലെ കരിനിലത്തു വച്ചായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രിയാണ് ആദർശ് ഭാര്യയുടെയും രണ്ട് വയസായ മകന്റെയും മുന്നിൽ വച്ച് കത്തിക്കിരയായത്.
ഭാര്യയോടും മകനുമൊപ്പം കരിനിലത്തെ സുഹ്യത്തിന്റെ വീട്ടിലേയ്ക്ക് ആദർശ് കാറോടിച്ച് വരും വഴി റോഡിൽ മാർഗ്ഗ തടസ്സമുണ്ടാക്കി. ജയന്റെ കാർ കിടന്നതുമായുണ്ടായ വാക്കുതർക്കം കൊലപാതകത്തിലെത്തുകയായിരുന്നു.
വാഹന പണമിടപാട് സ്ഥാപനം നടത്തി വരുന്ന ജയൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതോടൊപ്പം പോലീസിന്റെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളുമാണ്.
കേസിൽ ഉൾപെട്ടിട്ടുള്ള എരുമേലി സ്വദേശി നിഖിൽ, മുണ്ടക്കയം സ്വദേശി ഷെഹിൻ എന്നിവർക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി കാഞ്ഞിരപ്പള്ളി ഡിവൈ. എസ്.പി പറഞ്ഞു.
പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഭാര്യയുടെയും മകന്റെയും ക ൺമുന്നിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി റിമാൻഡിലായി

