റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക 23 ടാബ്ലോകള്‍; ഇത്തവണ കേരളവും

ന്യൂഡൽഹി: 2023 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രൗഢി കൂട്ടാന്‍ 23 ടാബ്ലോകള്‍ അണിനിരക്കും. 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ടാബ്ലോകള്‍ക്കൊപ്പം വിവിധ മന്ത്രാലയങ്ങളുടെയും വിഭാഗങ്ങളുടെയും ആറ് ടാബ്ലോകളും പ്രദര്‍ശിക്കപ്പെടും. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, ശക്തമായ ആഭ്യന്തര, ബാഹ്യ സുരക്ഷ എന്നിവ ചിത്രീകരിക്കുന്ന ടാബ്ലോകള്‍ക്കാണ് കര്‍ത്തവ്യ പഥില്‍ അണിനിരക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

കേരളം, അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍, ജമ്മു & കാശ്മീര്‍, ലഡാക്ക്, ദാദര്‍ നഗര്‍ ഹവേലി, ദാമന്‍ & ദിയു, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചേര്‍ന്നതാണ് 16 ടാബ്ലോകള്‍. ഇവയെ കൂടാതെ സാംസ്‌കാരിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം (കേന്ദ്ര സായുധ പോലീസ് സേന), ആഭ്യന്തര മന്ത്രാലയം (നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ), ഭവന, നഗരകാര്യ മന്ത്രാലയം (കേന്ദ്ര പൊതുമരാമത്ത് വകുപ്പ്), ട്രൈബല്‍ മന്ത്രാലയം, മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ആറ് ടാബ്ലോകളും അഗ്രികള്‍ച്ചര്‍ & ഫാര്‍മേഴ്സ് വെല്‍ഫെയര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്) എന്നിവയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും.

റിപ്പബ്ലിക് ദിന പരേഡിനുള്ള സംസ്ഥാനങ്ങളുടെ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പട്ടിക സോണല്‍ അടിസ്ഥാനത്തിലാണ് തരംതിരിച്ചിരിക്കുന്നത്. വടക്കന്‍ മേഖല, മധ്യമേഖല, കിഴക്കന്‍ മേഖല, പടിഞ്ഞാറന്‍ മേഖല, ദക്ഷിണ മേഖല, വടക്ക് കിഴക്കന്‍ മേഖല എന്നിങ്ങനെയാണ് ആറ് സോണുകള്‍. ഒരു വിദഗ്ധ സമിതി വിവിധ സംസ്ഥാനങ്ങളില്‍/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കും. തുടര്‍ന്ന് ടാബ്ലോയുടെ പ്രമേയം, അവതരണം, ഭംഗി, സാങ്കേതിക ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായി നിരവധി തവണ കമ്മിറ്റി അംഗങ്ങള്‍ ആശയവിനിമയം നടത്തും. തുടര്‍ന്നാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →