കാണികളില്ല; മന്ത്രിക്കെതിരേ കെ.സി.എ.

തിരുവനന്തപുരം: കാണികള്‍ കുറഞ്ഞതിനു കായിക മന്ത്രിക്കെതിരേ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. സ്‌പോണ്‍സര്‍മാര്‍ നിരാശരാണെന്നു കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. വരുന്ന ഏകദിന ലോകകപ്പിന് വേദിയാകാനുള്ള സാധ്യതകള്‍ക്കു തിരിച്ചടിയാകുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. മന്ത്രി വി. അബ്ദുറഹിമാനുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. നിരക്കുകളെക്കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവന തിരിച്ചടിയായി. 40,000 പേരെ ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഏഴായിരം ടിക്കറ്റുകളാണു വിറ്റുപോയതെന്ന് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു.

അതേ സമയം ടിക്കറ്റ് നിരക്കല്ല, ശബരിമല മകര വിളക്ക് സീസണ്‍, സി.ബി.എസ്.ഇ. പരീക്ഷ എന്നിവയാണു വില്‍പ്പനയെ ബാധിച്ചതെന്നു ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചു. കാര്യവട്ട് കൂടുതല്‍ മത്സരങ്ങള്‍ വരാന്‍ കാണികളുടെ എണ്ണം തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്ക് വര്‍ധനയെച്ചൊല്ലി നേരത്തെ തന്നെ വിവാദം ശക്തമായിരുന്നു. വിനോദ നികുതി അഞ്ച് ശതമാനത്തില്‍നിന്നു 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ ന്യായീകരിച്ച മന്ത്രി വി. അബ്ദുറഹ്‌മാന്‍” പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നു” പറഞ്ഞത് വിവാദമായി. ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമായിരുന്നു. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയര്‍ന്നു. നികുതി നിരക്ക് വര്‍ധനയെ ന്യായീകരിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും രംഗത്തെത്തി. വിനോദ നികുതി വര്‍ധിപ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചാണെന്നു മേയര്‍ പറഞ്ഞു. ഇന്ത്യ 2-0 ത്തിനു പരമ്പര നേടിയതു കാണികളുടെ എണ്ണത്തെ ബാധിച്ചെന്നും മേയര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →