കൊച്ചി: ട്രാൻസ്ജെൻഡർ സൗഹൃദ സംസ്ഥാനമെന്ന് പറയുമ്പോഴും കയറികിടക്കാൻ ഇടമില്ലാതെ അലയുകയാണ് കേരളത്തിലെ ട്രാൻസ്മെൻ സമൂഹം.തിരുവനന്തപുരത്തുള്ള കേരളത്തിലുള്ള ഏക ട്രാൻസ്മെൻ ഷെൽട്ടർ ഹോം കഴിഞ്ഞ അഞ്ച്മാസമായി പൂട്ടികിടക്കുകയാണ്. ഇതോടെ സർജറിക്കായും മറ്റ് അനുബന്ധ ചികിത്സകൾക്കായും കാത്തിരിക്കുന്നവർ എന്ത് ചെയ്യണമെന്ന് അറിയാതെ അലയുകയാണ്.
‘ഇത്രയും ദിവസവും അവർ എന്നെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ഇപ്പോൾ ഉമ്മയുടെ സഹായത്തോടെയാണ് കോളേജിൽ പഠിക്കാൻ പോകുന്നത്. ഒരുപക്ഷേ പെട്ടെന്ന് ഒരു ദിവസം വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നാൽ പോകാൻ ഒരു സ്ഥലമില്ല’, പറയുന്നത് ലിംഗമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ആലപ്പുഴ സ്വദേശിയായ ഷഹ്സാദാണ്.ബികോം അവസാന വർഷ വിദ്യാർഥിയാണ് ഷഹ്സാദ്. യാഥാസ്ഥിതിക കുടുംബത്തിലുള്ളതായതുകൊണ്ടുതന്നെ ഷഹ്സാദിന്റെ ഐഡന്റിറ്റിയെ എതിർക്കുകയാണ് കുടുംബം.
മരുന്നുകൾക്കും മന്ത്രങ്ങൾക്കും കൗൺസിലിങ്ങുകൾക്കും ശേഷം ഷഹ്സാദിൽ മാറ്റമൊന്നും കാണാതായതോടെ സർജറി ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനായി ബന്ധുക്കൾ കഴിഞ്ഞ കുറേ ദിവസങ്ങൾ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പഠനം പൂർത്തിയാക്കണമെന്ന ഷഹ്സാദിന്റെ ആഗ്രഹത്തിനൊപ്പം മാത്രം നിൽക്കുന്ന ഉമ്മ അതിന് വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ്. പക്ഷേ, ഇനിയും വീട്ടിൽ പൂട്ടിയിടുകയോ മാനസികമായി ഉപദ്രവിക്കുകയോ ചെയ്താൽ വീട്ടിൽ നിന്നിറങ്ങി ഷഹ്സാദിന് പോകാൻ ഒരു ഇടമില്ല. ഇത് ഒരാളുടെ മാത്രം കാര്യമല്ല.

