കൊല്ലം: പത്ത് മണിക്ക് ശേഷം ഓഫീസിൽ എത്തിയ മുഴുവൻ ഉദ്യോഗസ്ഥരേയും ഗേറ്റുപൂട്ടി തടഞ്ഞ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കൊല്ലം അഞ്ചൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രബാബുവാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.
പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥർ പലപ്പോഴും വൈകിയാണ് വരുന്നതെന്ന് ജനങ്ങളുടെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2023 ജനുവരി 4 ബുധനാഴ്ച സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓഫീസിലെത്തി പത്ത് മണിയോടെ ഗേറ്റ് അടച്ചത്. പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ജീവനക്കാർ എത്തിയത് 10 മണിക്ക് ശേഷമായിരുന്നു. ഗേറ്റ് പൂട്ടിയതിനാൽ വൈകിയെത്തിയ മുഴുവൻ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ഓഫീസിന് പുറത്തുതന്നെ നിന്നു.
വൈകിയെത്തുന്ന ഉദ്യോഗസ്ഥർക്കെതിരേയുള്ള പ്രതിഷേധത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് പിന്തുണയുമായി ജനങ്ങളും എത്തിയിരുന്നു. ഇനി മുതൽ കൃത്യസമയത്ത് ജോലിക്ക് എത്താമെന്ന് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഗേറ്റ് തുറന്ന് എല്ലാവരേയും അകത്തുകയറ്റിയത്

