15 ദിവസത്തില്‍ നഷ്ടം 100 കോടി: സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ നീക്കം. മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സർക്കാരിന് 170 കോടി നശ്ടമാകും. ഈ നഷ്ടം പരിഹരിക്കാൻ വിൽപ്പന നികുതി വർദ്ധിപ്പിക്കും. ബെവ്കോ എംഡിയുടെ ശുപാർശ ധനവകുപ്പ് പരിശോധിക്കുകയാണ്. മദ്യ വിതരണം പ്രതിസന്ധിയിലായതോടെ നികുതിയിനത്തിൽ കഴിഞ്ഞ 15 ദിവസത്തിൽ 100 കോടി നഷ്ടമെന്ന് ബെവ്കോ വ്യക്തമാക്കി.

ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് ബിവറേജസ് കോര്‍പറേഷന്‍റെ വില്‍പനശാലകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതാണ് കാരണം.750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവിൽപ്പനയിലൂടെയാണ്. സ്പിരിറ്റിന്റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കമ്പനികള്‍ കുറയ്ക്കുകയായിരുന്നു.

പ്രതിമാസം 20 ലക്ഷം കേയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. ശരാശരി ദിവസ ഉപഭോഗം 70000 കേസാണ്. മദ്യ നിര്‍മ്മാണത്തിന‍ാവശ്യമായ സ്പിരിറ്റിന്റെ വില ലിറ്ററിന് 74 രൂപയായി ഉയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മൂന്ന് മാസം മുമ്പ് ഇത് 64 രൂപയായിരുന്നു. ഉത്പാദന ചെലവിന് ആനുപാതികമായി മദ്യവില ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ പല പ്രമുഖ ബ്രാന്‍ഡുകളുടേയും മദ്യം കേരളത്തിലെ ഡിസ്റ്റലറികളിലാണ് ഉത്പാദിപ്പിക്കുന്നത്. സ്പിരിറ്റ് വില വര്‍ദ്ധന മൂലം ഉത്പാദനം നിയന്ത്രിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →