കണ്ണൂര്‍: ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ കണ്ടെത്താനായി ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി നടത്തിയ പരിശോധനയില്‍ 240.905 കിലോ ഗ്രാം സാധനങ്ങള്‍ പിടിച്ചെടുത്തു. 62400 രൂപ പിഴ ഈടാക്കി. 75 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയ ആകെ തുക 5.07 ലക്ഷം രൂപ. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള 73 ടീമുകളാണ് ഈ മാസം പരിശോധന നടത്തിയത്. 1945 സ്ഥാപനങ്ങളില്‍ പരിശേധന നടത്തി. മുമ്പ് ചട്ടലംഘനം നടത്തിയതിന് പിഴ ഈടാക്കിയ സ്ഥാപനങ്ങള്‍ക്ക് തന്നെ വീണ്ടും പിഴ ഈടാക്കേണ്ട സാഹചര്യം നിലവിലുണ്ടെന്നും വ്യാപാരികളും പൊതുജനങ്ങളും ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനവുമായി സഹകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്ക് പിടിച്ചെടുത്തത് ചെമ്പിലോട് പഞ്ചായത്തില്‍ നിന്നാണ്. ഇവിടെ 33 സ്ഥാപനങ്ങളില്‍ നിന്നായി 48 കിലോ പിടിച്ചെടുത്ത് 4000 രൂപ പിഴ ഈടാക്കി. വേങ്ങാട് ഗ്രാമപഞ്ചായത്ത് 58 സ്ഥാപനങ്ങളില്‍ നിന്നായി 13.7 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 10,000 രൂപ പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കി. ഏറ്റവും കൂടുതല്‍ പിഴയിടാക്കിയത് ചപ്പാരപ്പടവ് പഞ്ചായത്തിലാണ് 56 സ്ഥാപനങ്ങളില്‍ നിന്ന് 13,000 രൂപ പിഴയും ഒരു സ്ഥാപനത്തിന് 25000 രൂപ പിഴ അടക്കാനുള്ള നോട്ടീസും നല്‍കി. മാട്ടൂലില്‍ ആറ് സ്ഥാപനങ്ങളില്‍ ചട്ടലംഘനം നടന്നതായി കണ്ടെത്തി 60,000 രൂപ അടക്കാനുള്ള നോട്ടീസ് നല്‍കി.
ആലക്കോട്, ചെങ്ങളായി, ചിറ്റാരിപ്പറമ്പ്, ധര്‍മ്മടം, എരമം-കുറ്റൂര്‍, എരഞ്ഞോളി, എരുവേശ്ശി, കണിച്ചാര്‍, കണ്ണപുരം, കരിവെള്ളൂര്‍-പെരളം, കീഴല്ലൂര്‍, കൊളച്ചേരി, കോളയാട്, കോട്ടയം, കൊട്ടിയൂര്‍, കുഞ്ഞിമംഗലം, കുറ്റിയാട്ടൂര്‍, മാടായി, മലപ്പട്ടം, മൊകേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, പടിയൂര്‍, പന്ന്യന്നൂര്‍, പാപ്പിനിശ്ശേരി, പരിയാരം, പാട്യം, പട്ടുവം, തില്ലങ്കേരി, ഉദയഗിരി പഞ്ചായത്തുകളില്‍ ചട്ടലംഘനം കണ്ടെത്തിയില്ല. തദ്ദേശ സ്ഥാപന സെക്രട്ടറി, അസി. സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരുടെ പ്രത്യേക സംഘമാണ് എല്ലാ മാസവും പരിശോധന പരിശോധന നടത്തുക.

