കൽപറ്റ: വയനാട്ടുനിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ പനമരം സിഐ കെ.എ. എലിസബത്തിനെ വയനാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. കോടതി ഡ്യൂട്ടിക്കായി 2022 ഒക്ടോബർ പത്തിന് പാലക്കാടേക്ക് പോയ എലിസബത്തിനെ അന്ന് വൈകുന്നേരം മുതൽ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വനിതാസുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അവരെ പോലീസ് കണ്ടെത്തിയത്.
പാലക്കാട് അതിവേഗ പ്രത്യേക കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതാകുകയായിരുന്നു. സംഭവത്തിൽ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. റിട്ടയേഡ് സിഐയായ വനിതാസുഹൃത്തിന്റെ ആനയറയിലെ വീട്ടിൽ എലിസബത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ജോലിസംബന്ധമായ സമ്മർദങ്ങളാണ് മാറി നിൽക്കാൻ കാരണമെന്നാണ് തിരുവനന്തപുരം പോലീസിനോട് എലിസബത്ത് പറഞ്ഞത്.
2022 ഒക്ടോബർ 10 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ജില്ലാ പോലീസ് മേധാവിയുടെ ക്രൈംകോൺഫറൻസിൽ എലിസബത്ത് പങ്കെടുക്കേണ്ട തായിരുന്നു. എന്നാൽ, കോൺഫറൻസിൽ പങ്കെടുക്കാൻ തനിക്ക് പകരം ഗ്രേഡ് എസ്.ഐ. ഒ.എ. ലക്ഷ്മണനെ ഏൽപിച്ചാണ് പോയത്. ക്രൈം കോൺഫറൻസിൽ പങ്കെടുക്കാഞ്ഞതിന് ഉന്നത ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ വിളിച്ച് ശകാരിച്ചതായി പറയുന്നു. തിങ്കളാഴ്ച രാത്രി വൈകിയും എസ്.എച്ച്. ഒ.യെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഉന്നതാധികാരികളുടെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥയെ കണ്ടെത്തിയത്.

