ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ഹോവ്: ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 227 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ 34 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.

99 പന്തില്‍ ഒരു സിക്‌സറും 10 ഫോറുമടക്കം 91 റണ്ണെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മയെ (ആറ് പന്തില്‍ ഒന്ന്) നേരത്തെ നഷ്ടപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പര്‍ യസ്തിക ഭാട്ടിയ (47 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 50), നായിക ഹര്‍മന്‍പ്രീത് കൗര്‍ (94 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം പുറത്താകാതെ 74) എന്നിവരുടെ പിന്തുണയോടെ സ്മൃതി ടീമിനെ ജയത്തിലെത്തിച്ചു. സെഞ്ചുറിക്ക് ഒന്‍പത് റണ്‍ അകലെ വച്ച് കേറ്റ് ക്രോസ് സ്മൃതിയെ ഡേവിഡ്‌സണ്‍ റിച്ചാഡ്‌സിന്റെ കൈയിലെത്തിച്ചു. ഹര്‍ലീന്‍ ഡിയോളിന്റെ (ആറ്) പിന്തുണയോടെയാണ് ഹര്‍മന്‍പ്രീത് വിജയ റണ്ണെടുത്തത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലാണ്. ഇംഗ്ലണ്ടിനു വേണ്ടി കേറ്റ് ക്രോസ് രണ്ട് വിക്കറ്റും ചാര്‍ലി ഡീന്‍ ഒരു വിക്കറ്റുമെടുത്തു.

അലീസ് ഡേവിഡ്‌സണ്‍ റിച്ചാഡ്‌സാണ് (61 പന്തില്‍ 50) ഇം ണ്ടിനെ 200 കടത്തിയത്. ഡാനി വ്യാറ്റ് (50 പന്തില്‍ മൂന്ന് ഫോറുകളടക്കം 43), ചാര്‍ലി ഡീന്‍ (21 പന്തില്‍ പുറത്താകാതെ 24) എന്നിവരും തരക്കേടില്ലാത്ത പ്രകടനം നടത്തി. കരിയറിലെ അവസാന ഏകദിനം കളിക്കുന്ന പേസര്‍ ജൂലന്‍ ഗോസ്വാമി ഓപ്പണര്‍ ടാമി ബീമൗണ്ടിനെ (ഏഴ്) പുറത്താക്കി.

ദീപ്തി ശര്‍മ രണ്ട് വിക്കറ്റുമായി തിളങ്ങി. രാജേശ്വരി ഗെയ്ക്‌വാദ്, സ്‌നേഹ് റാണ, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.സ്മൃതിയാണ് മത്സരത്തിലെ താരം. 26 വയസുകാരിയായ താരത്തിന്റെ 24-ാം അര്‍ധ സെഞ്ചുറിയാണിത്. അഞ്ച് സെഞ്ചുറിയും സ്മൃതിയുടെ പേരിലുണ്ട്.മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്മൃതി ജൂലന്‍ ഗോസ്വാമിക്കു നല്‍കി. പരമ്പരയിലെ ഓരോ മത്സരവും കളിക്കുന്നത് അത് ജുന്നു ദീദിക്ക് സമര്‍പ്പിക്കുകയാണെന്നു സ്മൃതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →