തിരുവനന്തപുരം:കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കായി വിദേശ ഏജൻസികളുടെ അടക്കം സേവനം തേടി കേരളം. സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അടക്കം കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന് സർക്കാർതന്നെ പരാതി ഉന്നയിച്ചിരുന്നു. പിഴയ്ക്കുന്ന പ്രവചനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ ഈ വിഷയം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിർദേശിച്ചിരുന്നു. ഈ സമിതിയുടെ കൂടി നിർദേശപ്രകാരമാണ് വിദേശ ഏജൻസികളുടെ അടക്കം സേവനം കേരളം തേടിയത്.
മൂന്നു സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങിയെന്ന് റവന്യൂ മന്ത്രി ഇന്ന് സഭയെ അറിയിച്ചു.ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമേറ്റ്,അമേരിക്കൻ ഏജൻസികളായ എർത്ത് നെറ്റ്വർക്സ്, ഐ ബി എം ഗ്രാഫ് എന്നിവയുടെ കാലാവസ്ഥ പ്രവചനങ്ങൾ ആണ് കേരളം വാങ്ങിത്തുടങ്ങിയത്. ലോകത്ത് ഏറ്റവും ആധികാരികമായ കാലാവസ്ഥ പ്രവചനം നൽകുന്നുവെന്ന് അവകാശപ്പെടുന്ന സ്‌ഥാപനമാണ് ഐ ബി എം ഗ്രാഫ്.കേരളത്തിന്റെ കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ തികച്ചും അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ആരോപിച്ചുച്ചിരുന്നു.ഇതിനുള്ള മറുപടിയായാണ് വിദേശ പ്രവചനം കേരളം വാങ്ങിത്തുടങ്ങിയെന്ന വിവരം റവന്യു മന്ത്രി അറിയിച്ചത്.
സംസ്ഥാനത്ത് മഴ പ്രവചനങ്ങളിൽ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം നിയമസഭയിൽ. ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചു. ‘പല ജില്ലകളിലും പല പ്രശ്നമാണ്. കൃത്യമായ ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ നിലവില്ല. ഇത് പ്രവർത്തനങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാലാവസ്ഥ മുന്നറിയിപ്പുകളിലെ ഗുരുതര പിഴവ് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം അതിശക്ത മഴ പെയ്ത പത്തനംതിട്ട ജില്ലക്ക് മഴ മുന്നറിയിപ്പുണ്ടായിരുന്നില്ല. തലേദിവസം വൈകിട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പോലുമുണ്ടായിരുന്നില്ല. എന്നാൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴയാണ് പത്തനംതിട്ടയിൽ രാത്രി പെയ്തത്.ഇന്നലെ രാവിലെ 10ന് പുറത്തിറക്കിയ കാലവസ്ഥ മുന്നറിയിപ്പിലും പത്തനം തിട്ട ജില്ലക്ക് മഴ മുന്നറിയിപ്പുണ്ടായിരുന്നില്ല.

