ഇടുക്കി : സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തെ തകർക്കുന്ന ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയത്തിൽ സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും എതിരെ ഇടുക്കി രൂപത അധ്യക്ഷൻ. വിഷയത്തിൽ സർക്കാരും രാഷ്ട്രീയ പാർട്ടികളും ക്രിയാത്മകമായ ഇടപെടൽ നടത്തുന്നില്ലെന്ന് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ കുറ്റപ്പെടുത്തി. ലബ്ബക്കടയിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന ഉത്തരവിനെതിരെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു കടപ്പനക്കടുത്ത് കാഞ്ചിയാർ പഞ്ചായത്തിൽ പ്രതിഷേധ സമരം നടത്തിയത്. തൊപ്പിപ്പാളയിൽ നിന്നും തുടങ്ങിയ പ്രതിഷേധ റാലിയിൽ സ്ത്രീകളും കുട്ടികളടക്കം നിരവധി പേർ പങ്കു ചേർന്നു. ബഫർസോണിൽ വരുന്ന ജനവാസ കേന്ദ്രങ്ങളുടെ കണക്കെടുപ്പിന് വനം വകുപ്പിനെ നിയോഗിച്ചതും പ്രതിഷേധം ശക്തമാക്കാൻ കാരണമായിട്ടുണ്ട്.
ഇടുക്കിയിൽ പട്ടയം നൽകുന്നതിനും നിർമ്മാണ നടത്തുന്നതിനും തടസ്സമാകുന്ന ഭൂനിയമം ഭേദഗതി ചെയ്യുമെന്ന് ഉറപ്പു നൽകിയാണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും ബിഷപ്പ് പറഞ്ഞു.
കാഞ്ചിയാർ പഞ്ചായത്തിലെ നാനൂറോളം കർഷകരെ ബാധിക്കുന്ന 110 കെ വി ഡബിൾ സർക്യൂട്ട് ലൈൻ അലൈൻമെന്റ് മാറ്റുകയോ കേബിളിട്ട് നടപ്പാക്കുകയും ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു സമരം.

