തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് എടുത്ത പൊലീസ് നടപടിക്ക് തിരിച്ചടിയായി സിപിഎം നേതാക്കളുടെ പ്രസ്താവനകൾ. മുഖ്യമന്ത്രി വിമാനത്തിൽ നിന്നിറങ്ങിയ ശേഷമാണ് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും പറയുന്നത്.
ഈ പ്രസ്താവനകളുയർത്തി കേസിനെ പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ നീക്കം. മുഖ്യമന്ത്രി സീറ്റിലിരിക്കുമ്പോഴായിരുന്നു പ്രതിഷേധമെന്ന പൊലീസിന്റെ കണ്ടെത്തലിനെ തള്ളുന്നതാണ് കോടിയേരിയുടെ പ്രസ്താവന. സീറ്റിൽ പോലുമില്ലാതിരുന്ന ഒരാൾക്കെതിരെ മുദ്രാവാക്യം വിളിച്ചത് എങ്ങനെ വധശ്രമമാകുമെന്നതാണ് കോൺഗ്രസിന്റെ മറുചോദ്യം.
‘വിമാനത്തിൽ യാത്ര ചെയ്ത ഒന്നുമുതൽ മൂന്നുവരെ പ്രതികൾ അഞ്ചുമണിയോടെ വിമാനം ലാൻഡ് ചെയ്യവെ, വിമാനത്തിലെ 20 A നമ്പർ സീറ്റിൽ ഇരുന്ന മുഖ്യമന്ത്രിക്ക് നേരെ നിന്നെ ഞങ്ങൾ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത് മുഖ്യമന്ത്രിയെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചു.’– ഇതാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ എഫ്ഐആറിലെ പരാമർശം. ഈ വാദത്തെ പൊളിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നത്.

