നിറംമങ്ങി എല്‍.ഐ.സി. ലിസ്റ്റിങ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ചുവട്വെച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി.). ഏറെ ആകാക്ഷയോടെയാണ് എല്‍.ഐ.സി.യുടെ ഓഹരി വിപണിയിലേക്കുള്ള കടന്നുവരവിനെ നിക്ഷേപകര്‍ ഉറ്റുനോക്കിയത്. വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയായിരുന്നു എല്‍.ഐ.സി. ഐപിഒ. എന്നാല്‍ ദ്വിതീയ വിപണിയില്‍ തകര്‍ച്ചയോടെയായിരുന്നു തുടക്കം.

ലിസ്റ്റിങ് പ്രൈസായ 949 രൂപയില്‍നിന്ന് 8.6 ശതമാനം കിഴിവോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഗ്രേയ് മാര്‍ക്കറ്റിലെ തകര്‍ച്ചയുടെയും ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ എല്‍.ഐ.സിയുടെ ലിസ്റ്റിങ് കിഴിവോടെയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ദ്വിതീയ വിപണിയിലെ കനത്ത ചാഞ്ചാട്ടവും പ്രതികൂല കാലാവസ്ഥയുമാണ് ലിസ്റ്റിങ് നഷ്ടത്തിനു പിന്നില്‍. എന്‍.എസ്.ഇയില്‍ 8.11ശതമാനം താഴ്ന്ന് 872 നിലവാരത്തിലും ബി.എസ്.ഇയില്‍ 8.62ശതമാനം നഷ്ടത്തില്‍ 867.20രൂപയിലുമായിരുന്നു എല്‍.ഐ.സി ഓഹരി വ്യാപാരത്തിന് തുടക്കമിട്ടത്. എല്ലാവിഭാഗം നിക്ഷേപകര്‍ക്കും നഷ്ടമുണ്ടായെങ്കിലും പോളസി ഉടമകളെയും റീട്ടെയില്‍ നിക്ഷേപകരെയും ജീവനക്കാരെയും അതത്ര ബാധിച്ചില്ല. പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവില്‍ 889 രൂപയ്ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ ഇളവില്‍ 904 രൂപയ്ക്കുമാണ് ഓഹരികള്‍ നല്‍കിയത്. ലിസ്റ്റിങ് നിരാശപ്പെടുത്തിയെങ്കിലും ഭൂരിഭാഗം വിപണി വിദഗ്ധരും എല്‍ഐസി ഓഹരിക്ക് അനുകൂലമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ദീര്‍ഘകാലയളവിലേക്ക് നിക്ഷേപത്തിനായി പരിഗണിക്കാമെന്നാണ് ഇവര്‍ സൂചിപ്പിച്ചത്. അടിസ്ഥാനപരമായി മികച്ച സാമ്പത്തിക സ്ഥിതിയും വിപണി മേധാവിത്തവും എല്‍.ഐ.സിക്ക് അനുകൂലമാണ്. കൂടാതെ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളേക്കാള്‍ വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ എല്‍.ഐ.സി ‘ഡിസ്‌കൗണ്ടിലാണ്’ നില്‍ക്കുന്നതും അനുകൂല ഘടകമായി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →