ചെന്നൈ: തമിഴ്നാട്ടിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിന് ഉത്തരവാദികളായ ആറ് പോലീസുകാരെ അറസ്റ്റ് ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത വിഘ്നേഷ് (25) എന്ന യുവാവ് കസ്റ്റഡിയിൽ വെച്ച് മരിച്ച സംഭവത്തിലാണ് നടപടി. ദുരൂഹ മരണമായി രജിസ്റ്റർ ചെയ്ത കേസ്, പോസ്റ്റ്മോർട്ടത്തെ തുടർന്നാണ് കസ്റ്റഡിമരണമെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. വിഘ്നേഷിന്റെ ശരീരത്തിൽ 13 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
2022 ഏപ്രിൽ 18-ന് രാത്രി സുരേഷ് എന്നയാൾക്കൊപ്പമാണ് സെക്രട്ടേറിയറ്റ് കോളനി പോലീസ് വിഘ്നേഷിനെ അറസ്റ്റ്ചെയ്തത്. പീഡനത്തെത്തുടർന്നാണ് വിഘ്നേഷ് മരിച്ചതെന്ന് ആദ്യം മുതൽ തന്നെ വിഘ്നേഷിന്റെ കുടുംബം ആരോപിച്ചിരുന്നു.അതേസമയം കെല്ലീസിൽ രാത്രി വാഹനപരിശോധ നടത്തുമ്പോൾ ഓട്ടോറിക്ഷയിൽ മദ്യക്കുപ്പികളും മയക്കുമരുന്നുമായി കണ്ടതിനെത്തുടർന്നാണ് വിഘ്നേഷിനെയും സുരേഷിനെയും അറസ്റ്റ്ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. ആക്രമിക്കാൻ ശ്രമിച്ചതിനാലാണ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നും ദേഹാസ്വാസ്ഥ്യം .ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചെന്നും പോലീസ് പറയുന്നു.
വിഷയം തമിഴ്നാട് നിയമസഭയിലും സജീവ ചർച്ചയായതോടെയാണ് പോലീസുകാർക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചത്. ആരോപണത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, ഹോംഗാർഡ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

