കൊച്ചി: വർക്കല ശിവപ്രസാദ് വധക്കേസിലെ പ്രതികളായ ആറ് ഡിഎച്ച്ആർഎം പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയും ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ് എന്ന സംഘടനയുടെ സംസ്ഥാന ചെയർമാനുമായ ആലുവ സ്വദേശി ശെൽവരാജ്, തെക്കൻ മേഖല ഓർഗനൈസർ ചെറുന്നിയൂർ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രൻ, ചെറിയന്നൂർ സ്വദേശി മധു, വർക്കല സ്വദേശി സുര, അയിരൂർ സ്വദേശി പൊന്നുമോൻ എന്നിവരെയാണ് വെറുതെവിട്ടത്. 6 പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാനായില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. വിചാരണക്കോടതി ഇവർക്ക് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. . എന്നാൽ അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.
സംഘടനയെ ജനശ്രദ്ധയിൽ കൊണ്ടുവരാൻ നടത്തിയ കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഡിഎച്ച്ആർഎം എന്ന സംഘടനയെ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനും സംഘടനയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമാണ് പ്രതികൾ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അയിരൂർ യുപി സ്കൂളിന് സമീപം നടന്ന സംഭവത്തിൽ ശിവപ്രസാദിൻറെ കഴുത്തിനേറ്റ വെട്ടുകളാണ് മരണകാരണമായത്. പ്രതികൾക്ക് കൊല്ലപ്പെട്ട ശിവപ്രസാദിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു

