രാഷ്ട്രീയ പാര്‍ട്ടികള്‍ 24 മണിക്കൂറും ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടേയിരിക്കുന്നു: ഗുലാം നബി ആസാദ്

ജമ്മു: തന്റെ സംഘടന ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പലതിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരാണെന്നു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ദ് കശ്മീര്‍ ഫയല്‍സ് സിനിമ സൃഷ്ടിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. പാകിസ്താനും ഭീകരവാദവുമാണു തൊണ്ണൂറുകളുടെ തുടക്കത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയ്ക്കും പലായനത്തിനും കാരണക്കാരെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ആസാദ് പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും മറ്റു പലതിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ 24 മണിക്കൂറും ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടേയിരിക്കുന്നു, കോണ്‍ഗ്രസ് ഉള്‍പ്പെടെ. പൊതുസമൂഹം ഒരുമിച്ചുനില്‍ക്കണം. ജാതിയോ മതമോ ഒന്നും പരിഗണിക്കാതെ എല്ലാവര്‍ക്കും നീതി ലഭിക്കണം. മഹാത്മാ ഗാന്ധിയായിരുന്നു ഏറ്റവും വലിയ ഹിന്ദുവും മതേതരനുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സംഭവിച്ചതിനു പാകിസ്താനും ഭീകരവാദികളുമാണ് ഉത്തരവാദികള്‍. ഹിന്ദുക്കളെയും പണ്ഡിറ്റുകളെയും മുസ്ലിംകളെയും ദോഗ്രകളെയുമടക്കം ജമ്മു കശ്മീരിലെ എല്ലാവരെയും അതു ബാധിച്ചെന്നും ആസാദ് പറഞ്ഞു. കശ്മീരില്‍ പണ്ഡിറ്റുകള്‍ക്കെതിരായി നടന്ന ക്രൂരതകളുടെ നേര്‍വിവരണം എന്ന അവകാശവാദത്തോടെ എത്തിയ ദ് കശ്മീര്‍ ഫയല്‍സ് സിനിമ വലിയ വിവാദം സൃഷ്ടിച്ചതിനൊപ്പം വലിയ ഹിറ്റായി മാറുകയാണ്. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമയെ അഭിനന്ദിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →