കാസർകോട്: എലിപ്പനി പ്രതിരോധം: മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി

കാസർകോട്: എലിപ്പനി രോഗ ലക്ഷണത്തെ തുടര്‍ന്ന് രണ്ട് പേര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണവും നടത്തി. നീലേശ്വരം നഗരസഭയുടേയും താലൂക്കാശുപത്രിയുടെയും നേതൃത്വത്തില്‍ പാലാത്തടം ക്യാമ്പസിലാണ് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തിയത്. എലിപ്പനി രോഗ സംശയത്തെ തുടര്‍ന്ന് അങ്കക്കളരി പ്രദേശങ്ങളിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിനാനൂര്‍, കണിയാട വയല്‍ പരിസരങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പനി സര്‍വ്വേയും, പ്രതിരോധ മരുന്ന് വിതരണവും നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സീസണിലാണ് എലിപ്പനി ബാധിച്ച് 2 പേര്‍ മരിച്ചത്.  പാലായി, നീലായി, കാര്യങ്കോട്, പള്ളിക്കര ഭാഗങ്ങളിലായി 35 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നീലേശ്വരം താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലി ലൂടെ രോഗബാധ കൂടുതല്‍ പേരിലെത്താതെ നിയന്ത്രിക്കുവാന്‍ സാധിച്ചിരുന്നു. മെഡിക്കല്‍ ക്യാമ്പില്‍ 85 പേര്‍ പരിശോധനയ്ക്ക് എത്തി. ഇതില്‍ 63 പേരുടെ രക്തസാമ്പിളുകള്‍ രോഗ സ്ഥിരീകരത്തിനായി ശേഖരിച്ച് കണ്ണൂരിലെ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് പരിശോധനക്കായി അയച്ചു. മെഡിക്കല്‍ ക്യാമ്പ് നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി. ലത, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.വി.ശ്രീജ, ദാക്ഷായണി, എച്ച് ഐ ഷീജാ ലത എന്നിവര്‍ സംസാരിച്ചു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ജെ.എച്ച്.ഐ പ്രസീത നന്ദിയും രേഖപ്പെടുത്തി. ഡോ. സന്ധ്യ എസ് പ്രദീപ്, ഡോ.അമ്പിളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രോഗികളെ പരിശോധിക്കുകയും രക്തസാമ്പിളുകള്‍ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →